Fri. Apr 19th, 2024
KB Ganesh Kumar's Office Secretary Threataning Witness of Actress molestation case

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായുള്ള വിവരം പുറത്ത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ് വ്യക്തമാക്കി. ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പ്രത്യേക സിം കാര്‍ഡ് ഉപയോഗിച്ചാണ് മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. തമിഴ്നാട്ടില്‍ നിന്നെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് വിളിച്ചത് ഒരാളെ മാത്രമാണെന്നും കണ്ടെത്തി. പത്തനാപുരത്ത് നിന്നാണ് സാക്ഷി വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ വിളിച്ചിരിക്കുന്നത്. 97 91 92 78 49 എന്ന നമ്പറില്‍ നിന്നാണ് വിപിന്‍ ലാലിനെ വിളിച്ചരിക്കുന്നത്. വളരെ വിദഗ്ധമായാണ് പ്രദീപ് കുമാര്‍ തന്നിലേക്ക് അന്വേഷണം വരാതിരിക്കാന്‍ മുന്‍ കരുതലെടുത്തത്. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രദീപ് ഇതുവരെ തയ്യാറായിട്ടില്ല.

https://www.youtube.com/watch?v=z-JNbG7lEBU

കഴിഞ്ഞ ജനുവരി 28നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. വിപിന്‍ ലാലിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്‍റെവക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കിയത്.

അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പോലീസ് വ്യക്തമാക്കി.

അതേസമയം, ഗണേഷ് കുമാറിന് എതിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഇന്നലെ രംഗത്ത് എത്തിയിരുന്നു. പ്രദീപ് കുമാറിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും ജ്യോതികുമാര്‍ ചാമക്കാല പങ്കുവെച്ചിരുന്നു.

ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ്‌ എന്ന് വ്യക്തം.

മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ്‌ എത്തുന്ന ദൃശ്യങ്ങൾ ആണിത്.

ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ്‌ കോട്ടത്തല.

2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജ്വല്ലറിയിൽ എത്തിയത്.

സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം

ഇതിനിടെ ഗണേഷ് കുമാര്‍ എംഎല്‍എ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ രംഗത്തുവന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന്  പ്രദീപ് കുമാറിനെ മാറ്റുമോയെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കണമെന്നും പിടി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷ് കുമാറിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam