Thu. May 2nd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി ബി.ടെക്ക് പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്ന സംഭവം വിവാദമാകുന്നു. നാലു കോളേജുകളിലാണ് ഹൈടെക് കോപ്പിയടി കണ്ടെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കോപ്പിയടി കണ്ടെത്തിയ കോളേജുകളുടെ പ്രിന്‍സിപ്പല്‍മാരെ വിളിച്ചു വരുത്തും. പ്രിന്‍സിപ്പല്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരാതി പൊലീസിന് കൈമാറുമെന്നാണ് വിവരം.

പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് വിദ്യാര്‍ത്ഥികള്‍ കോപ്പിയടി നടത്തിയത്. മൊബൈല്‍ ഫോണില്‍ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്സാപ് ഗ്രൂപ്പു വഴിയാണ് ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതിയത്. വെള്ളിയാഴ്ച നടന്ന ബിടെക് മൂന്നാം സെമസ്റ്ററിലെ linear algibra and complex analysis എന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ച സാഹചര്യം മുതലെടുത്താണ് വിദ്യാർത്ഥികൾ ക്രമക്കേട് നടത്തിയത്. ഇതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് നിഗമനം.

 

By Binsha Das

Digital Journalist at Woke Malayalam