Fri. Mar 29th, 2024

കൊവിഡിനെ പ്രതിരോധിക്കാൻ അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ എല്ലാവരെയും വീടുകൾക്കുള്ളിലാക്കിയപ്പോഴാണ് പലരും പാചകകലയിൽ അഭിരുചി തേടിയത്. ഡാൽഗോന കോഫീ അടക്കം നിരവധി വ്യത്യസ്ത വിഭവങ്ങളാണ് ഈ കാലയളവിൽ ഹിറ്റായത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ കൈവെച്ച മേഖലയായിരുന്നു ബേക്കിങ്. ഒരു വിനോദത്തിനപ്പുറം ബേക്കിങ്ങിനെ തൊഴിലായി സ്വീകരിച്ചവരും കുറവല്ല.

വലുതും ചെറുതുമായ ബേക്കിങ് യൂണിറ്റുകളുടെ ചാകരയാണ് ചുറ്റുപാടും. എന്നാൽ, ഇതിൽ പല കേക്ക് വിൽപ്പനക്കാരും രജിസ്റ്റർ ചെയ്യാതെയാണ് കച്ചവടം ആരംഭിച്ചത് എന്നുള്ളതാണ് വാസ്തവം. വീടുകളിൽ ചെറിയ രീതിയിൽ ബേക്ക് ചെയ്ത് വിൽപ്പന നടത്തുന്നതിനെന്തിനാണ് രജിസ്‌ട്രേഷൻ എന്നാണ് പലരുടെയും ചിന്ത!

എന്നാൽ, ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന സർക്കാർ നിർദ്ദേശം ഉണ്ട്. 2020 മാർച്ചിനുശേഷം മാത്രം 2300 റജിസ്ട്രേഷനാണ് നടന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ  5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം 2011 ലാണ് നിലവിൽ വന്നത്. 12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ റജിസ്ട്രേഷൻ നടത്തണം.

അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽനിന്നാണ് ലൈസൻസും റജിസ്ട്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

By Arya MR