Fri. May 3rd, 2024

മൂന്നാര്‍:

ഇടുക്കി പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്നും അദ്ദേഹം മൂന്നാറില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തി. എന്നാല്‍, പെട്ടിമുടിയില്‍ ഇത്ര വലിയൊരു ദുരന്തം നടന്നിട്ടും  സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്ന് ഡീന്‍ കുര്യാക്കോസ് വിമര്‍ശിച്ചു.

മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത് 10 ലക്ഷം രൂപയാണ്.  പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയും. കരിപ്പുര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും അങ്ങനെ ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.

ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ഉത്തമ ബോധ്യമുണ്ട്.  എന്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നിട്ടത്. അത് ഒഴിവാക്കേണ്ടതായിരുന്നു. ഇതിനെ ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അതിനെ രാഷ്ട്രീയപരമായ ആരോപണമായി എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്. ഇടുക്കിയെ വേര്‍തിരിച്ച് കണ്ടതില്‍ ജനപ്രതിനിധിയെന്ന നിലയില്‍ അംഗീകരിക്കുന്നില്ല.  മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam