Thu. May 9th, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിനിടയില്‍ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇന്ന് 57 ദിവസം പൂര്‍ത്തിയാകുന്നവേളയിലും നിരവധി പേരാണ് കഷ്ടപ്പെടുന്നത്. പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതി ദയനീയമായി പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബസ്ചാര്‍ജ് വര്‍ധനയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്, വൈദ്യുതി നിരക്കില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നത്, വൈദ്യുതി ഓഫീസുകളിലിരുന്നു കൊണ്ട് കുറെ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ഇഷ്ടാനുസരണം ഇടുന്ന നിരക്കാണ് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്നത്. സര്‍ക്കാരിന് ഒന്നിലും ഒരു വ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീവറേജസ് തുറക്കുന്നതു വഴി കേരളം നാളെ മുതല്‍ മദ്യശാലയായി മാറുമെന്നും മദ്യമേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നത് കടുത്ത അഴിമതിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

38 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാരിപ്പോള്‍ മദ്യമേഖല മൊത്തത്തില്‍ സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെക്കാനൊരുങ്ങുന്നത്. ഇത് അഴിമതിയാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതി നടത്തുകയാണ്. ഈ അഴിമതിയെ സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നാണ് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

13 ലക്ഷം കുട്ടികള്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. കേരളത്തില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ആരോട് ചോദിച്ചിട്ട് എടുത്തതാണെന്നും മുല്ലപ്പള്ളി ചോദിച്ചു.