Mon. May 20th, 2024

ന്യൂഡൽഹി: ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നൻ്റ് വുമൺ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി സുപ്രീം കോടതി. സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥം വരുന്ന പ്രഗ്നൻ്റ് പേർസൺ എന്ന പദം ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു.

നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷന്‍മാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

14 വയസുകാരിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തിൽ പ്രഗ്നൻ്റ് പേർസൺ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഉപയോഗിച്ചതെന്നും ഉത്തരവിൽ പറയുന്നു.

അതിജീവിതയായ 14 കാരിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാൽ ഗർഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഏപ്രില്‍ 22 ന് ഇതേ കേസിൽ വാദം കേട്ട കോടതി മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായി ഗര്‍ഭം തുടരുന്നത് പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.