തിരുവനന്തപുരം:
സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമപരമായി നിലനിൽക്കുന്നതാണെന്ന് ഹെെക്കോടതി. ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടതി വ്യക്തമാക്കി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അവകാശമുണ്ടെന്നും ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് പറഞ്ഞു. സര്‍ക്കാരിനെതിരെ ഒരു ഉത്തരവുണ്ടായാല്‍ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.