Sat. Apr 27th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇപ്പോള്‍ കഴിയുന്ന അതിഥിതൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.  ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും യാത്രയ്ക്ക് കഴിഞ്ഞദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു. കണക്കുകളനുസരിച്ച്‌ കേരളത്തില്‍ 3.6 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാംമ്പുകളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ക്യാംമ്പുകളില്‍ കഴിയുന്ന 99 ശതമാവും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും.

നേരത്തേതന്നെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക നോണ്‍സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് സൗകര്യമാണ് ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയോഗികമല്ല. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ഇവരെ ട്രെയിനില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്.