Tue. Apr 23rd, 2024
തിരുവനന്തപുരം :

സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കും . നിലവിലുള്ള സംവരണ സീറ്റുകള്‍ മുഴുവന്‍ മാറും . ഇപ്പോള്‍ സ്ത്രീകള്‍ ഭരിക്കുന്ന വാര്‍ഡുകളും,സ്ഥാനങ്ങളും പുരുഷന്മാര്‍ക്കും ,പുരുഷന്മാര്‍ ഭരിക്കുന്ന വാര്‍ഡുകള്‍ സ്ത്രീകള്‍ക്കുമായി മാറും .എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും മാറ്റമുണ്ടാകും.

മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, പഞ്ചായത്തു തലത്തിലും ഈ മാറ്റമുണ്ടാകും.തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനമാണ് വനിതാ സംവരണം. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ടും,കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ നടപടികള്‍ ആരംഭിക്കാത്തത് തെരഞ്ഞെടുപ്പ് കമ്മീഷനെ വലയ്ക്കുന്നുണ്ട് . ഓര്‍ഡിനന്‍സ് ഇറങ്ങി, തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചാലേ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടക്കാന്‍ കമ്മിഷനു കഴിയൂ.

തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനമാണ് വനിതാ സംവരണം. സംവരണസീറ്റുകള്‍ അഞ്ചു വര്‍ഷത്തിനിടെ മാറുന്നതിനാല്‍, ഇപ്പോള്‍ പുരുഷന്‍മാര്‍ ഭരിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരും. സ്ത്രീകള്‍ ഭരിക്കുന്ന കൊച്ചി, കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ പുരുഷ മേയര്‍മാരും ആകും.

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ 2001ലെ സെന്‍സസ് അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം തീരുമാനിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ചാണ് ഇനി സീറ്റുകള്‍ നിശ്ചയിക്കേണ്ടത്. 2011ലെ സെന്‍സസ് അനുസരിച്ചാണ് ഇനി സീറ്റുകള്‍ നിശ്ചയിക്കേണ്ടത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയശേഷം അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് പുതിയ വാര്‍ഡുകള്‍ തീരുമാനിക്കണം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ സംസ്ഥാനത്ത് വനിതകള്‍ക്ക് അന്‍പതു ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ പകുതിയിലും അധ്യക്ഷ പദത്തില്‍ വനിതകളാണ്. 2015ല്‍ വനിതാ സംവിരണം ഉണ്ടായിരുന്ന തദ്ദേശ സ്ഥാപനത്തില്‍ ഇക്കുറി പൊതു വിഭാഗത്തിലേക്കു മാറും. 941 ഗ്രാമ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്. ആറു കോര്‍പ്പറേഷനുകള്‍ക്കു പുറമേ 87 മുനിസിപ്പിലിറ്റികളും കേരളത്തിലുണ്ട്.

കേരളത്തിനു പുറമേ ആന്ധ്ര, ബിഹാര്‍, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, സിക്കിം, തമിഴ്നടാ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അന്‍പതു ശമതാനം വനിതാ സംവരണമുള്ളത്.