Mon. Apr 7th, 2025 10:38:43 PM
ന്യൂഡൽഹി:

 
ഇന്ത്യൻ സംസ്കാരം കാത്തുപുലർത്താൻ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭ​ഗവത് ​ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ‘നമ്മള്‍ കുട്ടികളെ മിഷണറി സ്‌കൂളുകളില്‍ ആയക്കുന്നു. പിന്നീട് അവർ ഉന്നതവിദ്യാഭ്യാസം നേടുന്നത് ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ ആയിരിക്കും. അല്ലങ്കിൽ വിദേശത്തു പോയി, അവിടന്നു ബീഫ് കഴിക്കുന്നു’ എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

‘ഇന്ത്യക്കു പുറത്തു പോകുമ്പോൾ ഗോമാംസം കഴിക്കുന്നത് നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യവും പഠിക്കാത്തതു കൊണ്ടാണ്. പിന്നീട്, കുട്ടികൾ തങ്ങളെ പരിപാലിക്കുന്നില്ലെന്ന് മാതാപിതാക്കൾ വ്യാപകമായി പരാതി ഉന്നയിക്കാറുണ്ട്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ സ്കൂളുകളിൽ ഭ​ഗവത് ​ഗീതയിലെ ശ്ലോകങ്ങൾ പഠിപ്പിക്കണ’മെന്നു ഗിരിരാജ് സിം​ഗ് പറഞ്ഞതായി വാർത്ത് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയെ രക്ഷിക്കാൻ രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു.

ഒരു സർവ്വേയിൽ ഗീത, സ്തോത്രങ്ങൾ, രാമായണം തുടങ്ങിയവ കുറച്ച് വീടുകളിൽ മാത്രമാണ് കണ്ടെത്താനായത്. അതുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് പരമ്പരാഗത അറിവ് ഇല്ലാതെ പോകുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.