Thu. Apr 25th, 2024

ന്യൂഡല്‍ഹി:

ലോക വനിതാ ബോക്സിങ് ചാംപ്യൻ മേരി കോം ഒളിമ്പിക്സ് യോഗ്യത റൗണ്ടില്‍ പ്രവേശനം നേടി.  ട്രയല്‍സ് ഫൈനലില്‍ നിഖാത് സരീനിനെ കീഴടക്കിയാണ് മേരി കോം യോഗ്യത നേടിയത്. 51 കിലോ വിഭാഗത്തിൽ 9-1 നാണ് മുന്‍ ജൂനിയര്‍ ലോക ചാംപ്യൻ നിഖാത് സരീനിനെ മേരി കോം പരാജയപ്പെടിത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയിലെ വുഹാനിലാണ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

ആറു തവണ ലോകചാമ്പ്യനായ മേരി കോമും, നിഖാത് സരീനും ആദ്യ റൗണ്ടില്‍ വിജയിച്ചാണ് മുഖാമുഖം നേരിട്ടത്. റിതു ഗ്രെവാളിനെതിരെ ആയിരുന്നു മേരികോമിന്റെ വിജയം.  നിലവിലെ ചാമ്പ്യനായ ജ്യോതി ഗുലിയയെ പരാജയപ്പെടുത്തിയിരുന്നു ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിന് യോഗ്യത നേടാനുള്ള മത്സരത്തില്‍ സരീന്‍ പ്രവേശിച്ചത്.

അതേസമയം, മത്സരത്തില്‍ വിജയിച്ചതിന് ശേഷം എതിരാളിക്ക് കൈ കൊടുക്കാന്‍ പോലും തയ്യാറാവാതെ റിംഗ് വിട്ട മേരി കോമിന്‍റെ നടപടി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയാണ്.

മാച്ച് റഫറി മേരിയെ വിജയിയായി പ്രഖ്യാപിച്ചശേഷം എതിരാളിയെ ബഹുമാനിക്കാതെ റിംഗ് വിട്ട താരത്തിന്‍റെ പെരുമാറ്റം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതായി പോയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam