Thu. Mar 28th, 2024
ന്യൂഡല്‍ഹി:

രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം തള്ളിക്കൊണ്ട് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് ശക്തിയായിരുന്നു ഇന്ത്യയെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎംഎഫിന്‍റെ ഇന്ത്യയിലെ പ്രതിനിധി റനില്‍ സല്‍ഗാദോ വ്യക്തമാക്കി.

ഇപ്പോഴത്തെ സര്‍ക്കാരിനു വലിയൊരു ഭൂരിപക്ഷമുണ്ട്. ഈ ഭൂരിപക്ഷത്തെ കൃത്യമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് ഉപയോഗിക്കണമെന്നാണ് പ്രതിനിധി പറയുന്നത്. എന്നാല്‍, ഇത്തരം നടപടികള്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രം കുറച്ചുകൂടി ആത്മവിശ്വാസം കാണിക്കണമെന്നും അതില്‍ സുതാര്യത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബറിലും കാര്യമായ മാറ്റമൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നതില്‍ ഐഎംഎഫിനു വിശ്വാസമില്ലെന്നും റനില്‍ സല്‍ഗാദോ പറ‍ഞ്ഞു. ഔദ്യോഗിക മേഖലയിലും സ്ത്രീകള്‍ക്കുള്ള തൊഴിലിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമീണ മേഖലയില്‍ വരെ ഇതു കാണാന്‍ സാധിക്കുന്നുണ്ടെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി എസ് ടി നടപ്പാക്കിയതില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും എന്‍ ബി എഫ് സി വായ്പകള്‍ നല്‍കുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും റനില്‍ ചൂണ്ടിക്കാട്ടി. നികുതി വരുമാനം കുത്തനെ ഇടിഞ്ഞതായും അന്താരാഷ്ട്ര നാണ്യനിധിയുടെ വാര്‍ഷിക അവലോകനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.