Fri. Apr 26th, 2024
#ദിനസരികള്‍ 973

കലാപം പൊട്ടിപ്പുറപ്പെട്ട 1857 മെയ് മാസം പത്താം തിയ്യതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രസകരമായ മറ്റൊരു സംഭവം നടന്നു. അത് ഒരു ചപ്പാത്തി സന്ദേശമാണ്.

തനിക്കു കിട്ടുന്ന ചപ്പാത്തിക്കു തുല്യമായി അത്രയും തന്നെ ചപ്പാത്തിയുണ്ടാക്കി മറ്റൊരാള്‍ക്ക് വിതരണം ചെയ്യുക എന്നതായിരുന്നു ആ പരിപാടി. ആരോ തുടങ്ങിവെച്ച ചപ്പാത്തി വിതരണം എന്തോ രഹസ്യ സന്ദേശത്തെ പേറുന്നുണ്ടെന്ന് അധികാരികള്‍ ധരിച്ചു.

വരാനിരിക്കുന്ന ഒരു കലാപത്തിന്റെ മുന്നോടിയായിട്ടാണ് അക്കൂട്ടര്‍‌ ചപ്പാത്തി വിതരണത്തെ കണ്ടത്. “ചപ്പാത്തി വിതരണത്തെപ്പറ്റി ഫീല്‍ഡ് മാര്‍ഷല്‍ റോബര്‍ട്സ് പ്രഭു, ചാര്‍ലസ് തിയോഫലിസ് മെറ്റ്കാഫ് തുടങ്ങിയവര്‍ എഴുതിക്കാണാം. മെറ്റ്കാഫ് മയാനുദ്ദീന്‍ ഹസ്സന്‍ഖാന്‍, ഫര്‍ഗുംജില്‍ താനേദാര്‍ ആയിരുന്നപ്പോള്‍ വലിയ തോതില്‍ ചപ്പാത്തി വിതരണം കണ്ടതായി രേഖപ്പെടുത്തിയ കാര്യം ഉദ്ധരിക്കുന്നു.

ഇന്ദ്രപൂരില്‍ സേരായ് വാച്ചമാന്‍ ഫറൂഖ് ഖാന്‍ ചപ്പാത്തി കൊണ്ടു വന്നു നല്കിയെന്നും ഇത്തരത്തില്‍ അഞ്ചെണ്ണം ഉണ്ടാക്കി അടുത്ത ഗ്രാമത്തില്‍ എത്തിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവരും ഇത്തരത്തില്‍ ആവര്‍ത്തിക്കണമെന്നുമുള്ള നിര്‍‌ദ്ദേശം നല്കപ്പെട്ടു. ഹിന്ദുസ്ഥാന്‍ മുഴുവനായി ഒരു മുന്നറിയിപ്പായി തോന്നി. ചപ്പാത്തികള്‍ ധാരാളമായി ഗ്രാമങ്ങളിലെത്തിയിരുന്നു.” 1857 – ഡോ. കെ കെ എന്‍ കുറുപ്പ്.

കമ്പനി ഓഫീസര്‍മാരെ വെല്ലുവിളിച്ചു 1857 മാര്‍ച്ച് 29 ന് സൈനികരുടെ സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടി മുന്നോട്ടു വന്ന മംഗള്‍ പാണ്ഡേ എന്ന എന്ന ആദ്യരക്തസാക്ഷിയെ 1857 ഏപ്രില്‍ എട്ടിനു തൂക്കിലേറ്റിയിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒന്നാമത്തെ രക്തസാക്ഷിയായ അദ്ദേഹത്തിന് കേവലം ഇരുപത്തിയാറു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

പാണ്ഡേ ഉയര്‍ത്തിയ കലാപക്കൊടിയില്‍ ബ്രിട്ടീഷുകാര്‍ക്ക് ജീവാഭയമൊന്നും ഉണ്ടായിട്ടില്ല.എന്നാല്‍ വിയോജിക്കാതെ എന്തും നടപ്പിലാക്കിയിരുന്ന ഇന്ത്യന്‍ സൈനികര്‍ പാണ്ഡേയെ കീഴടക്കുവാനും പിടിച്ചു കെട്ടാനുമുള്ള ഉദ്യോഗസ്ഥരുടെ കല്പനകളെ അനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നിരുന്നാലും വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പാണ്ഡേ പിടിക്കപ്പെട്ടു.ഏതാനും ദിവസത്തെ വിചാരണയ്ക്കു ശേഷം തൂക്കിലേറ്റപ്പെടുകയും ചെയ്തു.

മംഗള്‍ പാണ്ഡേയുടെ രക്തസാക്ഷിത്വം വൃഥാവിലായില്ല. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഏറെ വൈകാതെ കമ്പനി ഭരണത്തിന്റെ അന്ത്യം കുറിച്ച കലാപം ആരംഭിക്കുക തന്നെ ചെയ്തു. വിവിധ റജിമെന്റുകളിലായി വിന്യസിക്കപ്പെട്ടിരുന്ന ആയിരത്തില്‍പ്പരം സൈനീകര്‍ ബ്രിട്ടീഷ് രാജിന്റെ അവസാനമായെന്നു പ്രഖ്യാപിച്ചുകൊണ്ട് അവര്‍ മുന്നിട്ടിറങ്ങി.

ഈ പ്രക്ഷോഭം എവിടെയെത്തുമെന്നോ എന്തായിരിക്കും പരിണതഫലമെന്നോ ഒന്നും അവര്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാജ്യത്തെ കമ്പനി ഭരണത്തിന്‍ കീഴില്‍ അസഹിഷ്ണുതയോടെ ജീവിച്ചു പോകുന്ന ഇന്ത്യന്‍ സൈനികരും പൊതുജനവും തങ്ങള്‍ക്ക് പിന്തുണയായിട്ടുണ്ടാകുമെന്ന് അവര്‍ പ്രത്യാശിച്ചു. ആ ചിന്തക്ക് പ്രോത്സാഹനം നല്കുന്ന ചില നീക്കങ്ങള്‍ നടന്നിട്ടുമുണ്ടായിരുന്നു.

നോക്കുക “പതിനൊന്നാം നമ്പര്‍ റജിമെന്റിനെ ശാന്തമാക്കുവാന്‍ ശ്രമിക്കുന്ന കേണല്‍ ഫിന്നിസിനെ അവര്‍ വെടിവെച്ചു വീഴ്ത്തി. കലാപത്തിന്റെ ആദ്യ ഇര. കലാപത്തിലേര്‍‌പ്പെട്ടവര്‍ തങ്ങളുടെ ഓഫീസര്‍മാരെ വധിച്ചില്ല.

അവരോടു മാറി നില്ക്കുവാന്‍ കല്പിക്കുകയും കമ്പനി രാജിന്റെ അന്ത്യം എത്തിയെന്ന് പറയുകയും ചെയ്തു. നശീകരണം അതിന്റെ പൂര്‍ണമായ തോതില്‍ എത്തി. ഭജാരില്‍ നിന്നും സമീപഗ്രാമങ്ങളില്‍ നിന്നും താല്പര്യപൂര്‍വ്വം ജനങ്ങളും അതില്‍ പങ്കാളികളായി.

അവര്‍ ആയുധധാരികളായിരുന്നു. സിപ്പായിമാര്‍ അക്രമം നടത്തുന്നതിനു മുമ്പുതന്നെ അവര്‍ കൂട്ടക്കൊലയ്ക്ക് തയ്യാറായി. എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് കൃത്യമായി അവര്‍ക്ക് അറിവുണ്ട്. അവര്‍ ആയിരക്കണക്കില്‍ ഓരോ ഭാഗത്തു നിന്നും ഒഴുകിയെത്തി. അല്പസമയത്തിനുള്ളില്‍ നാട്ടുപട്ടാളം ബ്രിട്ടീഷ് ഓഫീസര്‍മാരുടെ ഓരോ ബംഗ്ലാവും തകര്‍ത്തു തീവെച്ചു നശിപ്പിച്ചു.” ടി. പുസ്തകം പേജ് 31

പിന്നീടങ്ങോട്ട് ആയിരക്കണക്കായ ബ്രിട്ടീഷ് ഓഫീസര്‍ മാര്‍ കൊല്ലപ്പെട്ടു. അവരുടെ വീടുകളും ഓഫീസുകളും പിടിച്ചെടുക്കപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫറിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ചു കൊണ്ട് മുന്നേറിയ സിപായിമാര്‍ ഡല്‍‌ഹിയിലും വിജയക്കൊടി പാറിച്ചു.

എന്നാല്‍ ഇന്ത്യയിലെ ജനതയുടെ ഇഷ്ടത്തിനൊത്ത് പെരുമാറാനും പ്രതികരിക്കാനും കഴിയാത്ത തരത്തില്‍ അശക്തനായിരുന്ന ബഹദൂര്‍ഷായ്ക്ക് ആ മുന്നേറ്റങ്ങളുടെ മുനയാകുവാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. 1526 ല്‍ ബാബര്‍ സ്ഥാപിച്ച ഒരു വംശം അതിന്റെ അവസാനത്തെ നാളുകളെ അഭിമുഖീകരിക്കുയായിരുന്നു. ആരാലും അറിയപ്പെടാതെ നാടുകടത്തപ്പെട്ട് അനാഥനായി അവസാനിച്ചു പോകാനായിരുന്നു പേരുകേട്ട മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന കണ്ണിയുടെ നിയോഗം.

ഗ്വാളിയോറില്‍ വെച്ച് ഝാന്‍സി റാണിയെ പരാജയപ്പെടുത്തിയതോടെ പട്ടാളക്കാരുടെ മുന്നേറ്റം എന്നന്നേക്കുമായി അവസാനിച്ചു. 1857 ലെ കലാപം ബ്രിട്ടീഷുകാരന്‍ സൈനിക ശേഷികൊണ്ട് അടിച്ചമര്‍ത്തിയെങ്കിലും ആ മുന്നേറ്റമുണ്ടാക്കിയ ആവേശം ഇന്ത്യന്‍ മനസ്സില്‍ ചടുലമായിത്തന്നെ നിലനിന്നിരുന്നു. കലാപം ബ്രിട്ടീഷുകാരുടെ മനസ്സിലുണ്ടാക്കിയ ഞെട്ടലിന്റെ തീവ്രത പെട്ടെന്നൊന്നും അവസാനിക്കുന്ന തരത്തിലുള്ളതായിരുന്നില്ല.

അതിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ആ മുന്നേറ്റത്തിലൂടെ ഉടനടിയുണ്ടായ നേട്ടം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം എന്നന്നേക്കുമായി ഇന്ത്യയില്‍ നിന്നും അവസാനിപ്പിക്കാനായി എന്നതാണ്. ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഇന്ത്യയുടെ ഭരണമേറ്റെടുത്തു.1858 ലെ ഉത്തരവുപ്രകാരം കാനിംഗ് പ്രഭു ഒന്നാമത്തെ വൈസ്രോയിയാകുകയും മതസ്വാതന്ത്ര്യം ഓരോ പൗരന്റേയും അവകാശമാകുകയും ചെയ്തു.

അവിടെ നിന്നും സ്വാതന്ത്ര്യമെന്ന ആശയം പതിയെപ്പതിയെ തിടം വെച്ചു വന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ വരവുകളുണ്ടായി. ഒരു നൂറ്റാണ്ടു തികയുന്നതിനു മുമ്പ് എന്നന്നേത്തക്കുമായി നമുക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയില്‍ നിന്നും ആട്ടിപ്പുറത്താക്കാന്‍ കഴിഞ്ഞു.

ഇന്നാകട്ടെ സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ടു തികയുന്നതിനു മുമ്പേ തന്നെ രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിന്റെ വക്കിലേക്കെത്തി നില്ക്കുന്നു. ഒരു ജനത തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ഉള്‍‌ക്കൊണ്ട് പരുവപ്പെടുത്തിയെടുത്ത തങ്ങളുടെ ഭരണഘടനയെ ചരിത്രവുമായോ ദേശീയ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടില്ലാത്ത തികച്ചും ഒറ്റുകാരായി പ്രവര്‍ത്തിച്ച ഒരു കൂട്ടം ഹിന്ദുത്വത്തിന്റെ പേരില്‍ ലോകസഭയിലുണ്ടാക്കിയെടുത്ത ഭുരിപക്ഷത്തിന്റെ മറവില്‍ അട്ടിമറിച്ചിരിക്കുന്നു.

അവര്‍ മറന്നുപോയ ഒരു കാര്യമുണ്ട്. ഝാന്‍സി റാണി ജീവിച്ചിരിക്കുമ്പോള്‍ മുഗള്‍ രാജാവായ ബഹദൂര്‍ഷാ സഫറിനെ തങ്ങളുടെ രാജാവായി ഹിന്ദുവും മുസ്സല്‍മാനും ഐകകണ്ഠേന അംഗീകരിച്ച നാടാണ് ഇത്. അത്തരത്തിലുള്ള ഒരു ജനതയെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് അധികാരം നിലനിറുത്തുവാനുള്ള ഏതൊരു നീക്കവും പരാജയപ്പെടുക തന്നെ ചെയ്യും. ഇന്നിപ്പോള്‍ ഹിന്ദുത്വവാദികള്‍ അനുഭവിക്കുന്ന വിജയാഹ്ലാദം അധികം നീണ്ടുനില്ക്കുന്നതല്ലെന്നു തന്നെയാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.