Thu. Apr 18th, 2024

മൈതാനത്ത് വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടലി.  തന്നെ കുരങ്ങനെന്നു വിളിച്ച കാണികൾക്കു നേരെ പന്തടിച്ചു  കയറ്റിയാണ്  ബലോട്ടലി വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ചത്.

ഇറ്റാലിയൻ ലീഗായ സീരി എയിൽ ഹെല്ലാസ് വെറോണ – ബ്രേഷ്യ മത്സരത്തിനിടെയാണ് ഹെല്ലാസ് വെറോണ ആരാധകർ വംശീയ അധിക്ഷേപം നടത്തിയത്.

മരിയോ ബലോട്ടെലി പന്ത് പിടിച്ചെടുത്ത് ഹേലാസ് വെറോണ ക്ലബ്ബിന്റെ കാണിക്കൂട്ടത്തിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ഇത് കണ്ട ബ്രാസിയ ക്ലബ്ബിലെ സഹതാരങ്ങളും റഫറിയും എതിർ ടീമും ഒന്നമ്പരന്നെങ്കിലും  ഒടുവിൽ ഗോളടിച്ചും ബലോട്ടലി താരമായി.

താരത്തെ ആശ്വസിപ്പിക്കാനും ഇരു ടീമുകളുടെയും താരങ്ങൾ ഒത്തുകൂടിയിരുന്നു. മത്സരത്തിനുശേഷം തനിക്ക് പിന്തുണയറിയിച്ച സഹതാരങ്ങൾക്കും ഫുട്ബോൾ ആരാധകർക്കും നന്ദിയറിയിച്ച് ബലോട്ടലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തു.

മൈതാനത്തിന് അകത്തും പുറത്തും എനിക്ക് പിന്തുണയറിയിച്ച സഹകളിക്കാർക്കും എനിക്ക് സന്ദേശം അറിയിച്ച എല്ലാ ആരാധകർക്കും നന്ദി,” ബലോട്ടലി ഇൻസ്റ്റയിൽ കുറിച്ചു.

ഇറ്റാലിയൻ സ്‌ട്രൈക്കർ ഇതിനു മുമ്പും പലവട്ടം ഗ്രൗണ്ടിൽ അക്രമിക്കപ്പെട്ടിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam