Thu. Apr 18th, 2024
മലപ്പുറം:

ആനക്കയം സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് വർഷം പിന്നിട്ടിട്ടും നഷ്ടമായ പണം ലഭിക്കാതെ നിക്ഷേപകർ.രണ്ട് വർഷം പിന്നിട്ടിട്ടും നഷ്ടമായ പണം തിരിച്ചു ലഭിക്കാത്തതിനാൽ ദുരിതത്തിലാണ് നിക്ഷേപകർ. ബാങ്കിൽ ആറര കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

230 ൽ അധികം നിക്ഷേപകരുടേതായി ആറര കോടിയോളം രൂപയാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള ആനക്കയം സർവീസ് സഹകരണ ബാങ്കിൽ നിന്നും നഷ്ടമായത്. അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കിൽ തുക രേഖപ്പെടുത്തി വ്യാജരസീത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.സംഭവത്തിൽ കുറ്റകാരനെന്ന് കണ്ടെത്തിയ യു.ഡി ക്ലർക്ക് കെ വി സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇയാളുടെ ഭൂമി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇത് വിലപ്പന നടത്തി പണം തിരിച്ചു നൽകാമെന്നായിരുന്നു ബാങ്കിന്റെ വാഗ്ദാനം. പക്ഷെ രണ്ടര വർഷമായിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല.പരാതി നൽകിയതോടെ വിജിലൻസ് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല.

സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ മിക്കവരും.ഭൂമി വിറ്റ് പണം നൽകുന്നത് ജോയിൻ രജിസ്ട്രാർ തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. വിൽപന നടത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭരണസമിതി വിശദീകരിച്ചു .