Fri. Apr 26th, 2024

പാലക്കാട്:

ഗാർഹിക പീഡനത്തിലോ അതിക്രമത്തിലോ പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി നൽകാൻ തപാൽ വകുപ്പ് വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് ആരംഭിച്ച “രക്ഷാദൂതി’ൽ പരാതി ലഭിച്ച് തുടങ്ങി. പദ്ധതി തുടങ്ങി ഇതുവരെ മൂന്നു പരാതികൾ ലഭിച്ചു. പരാതികൾ പൊലീസിന് കൈമാറി, തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.

അതിക്രമത്തിനിരയായവർക്കും ബന്ധുകൾക്കും പേര് വെളിപ്പെടുത്താതെ പദ്ധതിയിലൂടെ പരാതി സമർപ്പിക്കാം.പരാതിപ്പെടുന്ന രീതി പിൻകോഡ് സഹിതമുള്ള സ്വന്തം മേൽവിലാസം എഴുതിയ പേപ്പർ തപാൽ ബോക്സിൽ നിക്ഷേപിക്കുക. വെള്ളപേപ്പറിൽ പൂർണമായ മേൽവിലാസം പിൻകോഡ് സഹിതം എഴുതി പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ കവറിന് പുറത്ത് തപാൽ എന്ന് രേഖപ്പെടുത്തണം.

പരാതിയാണെന്ന് അറിയാനുള്ള കോഡാണ് “തപാൽ’. ഇതിൽ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഇത്തരത്തിൽ ലഭിക്കുന്ന മേൽവിലാസം എഴുതിയ പേപ്പറുകൾ തപാൽ വകുപ്പ് സ്‌കാൻ ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ–മെയിൽ വഴി അയച്ച് കൊടുക്കും.

ഇവയിൽ ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതി ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസറും കുട്ടികൾക്ക് എതിരെയുള്ള പരാതി ജില്ലാ ശിശു സംരക്ഷണ ഓഫീസറും അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കും.പ്രശ്നം അവതരിപ്പിക്കാൻ എളുപ്പമാർ​ഗം നിലവിൽ മൂന്ന് പരാതിയാണ് ഇതുവഴി ലഭിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി പുരോഗമിക്കുകയാണ്.

മേൽവിലാസം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നതിനാൽ പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയില്ല. വി എസ് ലൈജു
(ജില്ലാ വനിതാ സംരക്ഷണ ഓഫീസർ, പാലക്കാട്)

By Rathi N