Sat. Apr 27th, 2024
തിരുവനന്തപുരം:

ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷത്തിനുള്ള വഴി തെളിയുന്നു. തോടി​ൻെറ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവവകുപ്പ് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കണ്ണമൂലമുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ പുനര്‍നിര്‍മാണത്തിനും ചളി നീക്കുന്നതിനുമുള്ള നടപടികളാണ് ഉടന്‍ ആരംഭിക്കുക.

വിവിധ തോടുകളിലെ എക്കല്‍ നീക്കുന്നതിനായി സില്‍റ്റ് പുഷര്‍ മെഷീന്‍ വാങ്ങുന്നതിനും തീരുമാനമായി. മുമ്പ്​ വെള്ളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എക്​സ്‌കവേറ്റര്‍ ഉപയോഗിച്ച് ചളിയും മാലിന്യങ്ങളും നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, തോട്ടില്‍ എക്​സ്‌കവേറ്റര്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ കണ്ടെത്തി.

തുടര്‍ന്നാണ് സില്‍റ്റ് പുഷര്‍ വാങ്ങുന്നതിന് തീരുമാനമായത്. രണ്ടു വര്‍ഷത്തേക്ക് ഇതു പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. തോട്ടില്‍നിന്ന് ചളി നീക്കംചെയ്യുന്നതിന്​ പുറമെ സംരക്ഷണഭിത്തി കെട്ടുന്നതിനും അതിര്‍ത്തി കെട്ടി സംരക്ഷിക്കുന്നതിനും അടക്കം പദ്ധതിയില്‍ തുക നീക്കിവെക്കും.

കോര്‍പറേഷന്‍ പരിധിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തോടുകളിലൊന്നാണ് ആമയിഴഞ്ചാന്‍ തോട്. ഒബ്‌സര്‍വേറ്ററി ഹില്ലില്‍നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലില്‍ ചേരുന്ന ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്ററാണ് നീളം. മാലിന്യം വലിച്ചെറിയുന്നത്​ തടയാന്‍ ഉയരത്തില്‍ സ്ഥാപിച്ച കമ്പിവേലികളില്‍ പലതും നശിപ്പിച്ചനിലയിലാണ്.

By Divya