Wed. May 21st, 2025
ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊവിഡ് അതിതീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള, ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മെയ് 31 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇത് ഉള്‍പ്പെടുത്തി കൊണ്ടാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.

By Divya