Sat. Apr 27th, 2024
കൊച്ചി:

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. രണ്ടു ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരുമാണ് രാജിക്കത്ത് നൽകിയത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിനിൻ്റെ പേര് സ്ക്രീനിംഗ് കമ്മിറ്റി പരിഗണിക്കുന്നെന്ന വാർത്ത വന്നതിനു പിന്നാലെയാണ് കെ ബാബുവിനു വേണ്ടി മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങിയത്.

സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവച്ചവര്‍ ആരോപിച്ചു. കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിമാർ. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവർ രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുൻ എംഎൽഎ എന്ന നിലയിൽ ബാബുവാണ് സ്വീകാര്യനെന്നും സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറിമാർ വ്യക്തമാക്കിയിരുന്നു.  ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഇരിക്കൂര്‍ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്കെതിരെ  കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. കാലങ്ങളായി എ ഗ്രൂപ്പിൻ്റെ കൈയിലുള്ള ഇരിക്കൂര്‍ സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ തഴഞ്ഞ് സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. ശ്രീകണ്ഠപുരത്ത് എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാര്‍ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കും.

By Divya