Sat. Apr 27th, 2024
ന്യൂഡല്‍ഹി:

കാണാതായ 76 കുട്ടികളെ രണ്ടര മാസത്തിനിടെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി രാജ്യത്തിൻ്റെ പ്രശംസ നേടി സീമ ധാക്ക. മാസങ്ങള്‍ക്ക് മുന്‍പേ രാജ്യം കൈയടിച്ച സീമ ധാക്കയെ ഈ വനിതാ ദിനത്തില്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാം.
ഹെഡ് കോണ്‍സ്റ്റബിളായിരിക്കെ നടത്തിയ അന്വേഷണത്തിന്റെ മികവില്‍ ഡല്‍ഹി പൊലീസ് നേരിട്ടാണ് സീമ ധാക്കയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്.

എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ 76 കുട്ടികളെയാണ് 34കാരിയായ സീമ ധാക്ക വെറും 75 ദിവസത്തിനുള്ളില്‍ ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയത്. 2006 സര്‍വീസില്‍ കയറിയ സീമ 2014 ല്‍ ഹെഡ് കോണ്‍സ്റ്റബിളായി. 2020 ല്‍ ഡല്‍ഹി പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ‘മുസ്ഖാന്‍’ സമയപൂര്‍ ബദ്‌ലി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ സീമ ധാക്കയുടെ തലവര മാറ്റി.

ഉത്തര്‍പ്രദേശിലെ ശാമ്‌ലി സ്വദേശിനിയായ സീമ ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയും കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറി. സേവനങ്ങള്‍ക്ക് അംഗീകാരമായി ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന്‍ നല്‍കി സീമയെ എഎസ്‌ഐയായി ഡല്‍ഹി പൊലീസ് ആദരിച്ചു.

By Divya