Thu. Apr 25th, 2024

കൊവിഡ്19 ലോകമാകെ ഭീതിയുണർത്തുന്ന രീതിയിൽ പടർന്നു പിടിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും മാതൃകയാവുകയാണ് കേരളമെന്ന കൊച്ചു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന കേരളത്തിൽ ജനസാന്ദ്രതയുടെ കണക്കുകൾ മറ്റു സംസ്ഥാങ്ങളെക്കാൾ മൂന്നിരട്ടിയോളം വരും. ശക്തവും കൃത്യവുമായ ആരോഗ്യപരിപാലനം സാധ്യമായില്ലെങ്കിൽ കൊറോണയെ പോലുള്ള പകർച്ചവ്യാധികൾ നിയന്ത്രണാതീതമാകാൻ ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.

എന്നാൽ ആരോഗ്യമേഖലയിലടക്കം ഏറെ മുന്നിലാണെന്ന് നാം കരുതിയ അമേരിക്ക ഇറ്റലി പോലുള്ള പാശ്ചാത്യ രാജ്യങ്ങൾ കൊറോണയ്ക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ ആരോഗ്യരംഗത്തെ കേരളമോഡൽ ആഗോളതലത്തിൽ ചർച്ചചെയ്യപെടുകയാണ്.

ലോകത്തിൽ ഇന്നേവരെ കൊറോണ ബാധിച്ച് മരിച്ചവരിൽ കൂടുതൽ പേർ അറുപത് വയസിനുമുകളിൽ ഉള്ളവരാണ്. എന്നാൽ കേരളത്തിൽ നിന്നും പ്രതീക്ഷയുടെ വാർത്തകളാണ് പുറത്തുവരുന്നത്.

രോഗമുക്തി നേടിയ വൃദ്ധ ദമ്പതികൾ

മാർച്ച് മുപ്പതിന് കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി മാർച്ച് മുപ്പതിന് ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.

ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കൊവിഡ്19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായത്. ഇതോടെ കേരളത്തിൽ രണ്ടാമത് വൈറസ് ബാധയേറ്റ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി.

പത്തനംതിട്ടയിൽ രോഗമുക്തി നേടിയ അഞ്ചുപേർ ആശുപത്രിയിൽ നിന്നും പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളെ കാണുന്നു (screengrabs:copyrights: kleralakoumudhi )

ഫെബ്രുവരി ഇരുപത്തിയൊൻപതിനാണ് ഇറ്റലിയില്‍ നിന്നും മൂന്നംഗ കുടുംബം നാട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവർക്കും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ വൃദ്ധ ദമ്പതികള്‍ക്കും മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. അതോടെ ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ ഐസൊലേഷനിൽ ആക്കുകയും ചെയ്തു. വൃദ്ധ ദമ്പതികള്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് സർക്കാർ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് ഒൻപതിന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കൊവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റീസും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യപ്രവർത്തകർ ചികിത്സ ക്രമീകരിച്ചത്.

എന്നാൽ തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കുകയും ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തുകയും ചെയ്തതിനാൽ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്ക് മാറ്റുകയും ചെയ്തു.

ഇവരെ രണ്ടുപേരെയും ഓരോ റൂമുകളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍  രണ്ടുപേരും അസ്വസ്ഥരായി തുടർന്ന് പതിനൊന്നാം തീയതി ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതലാവുകയും ഓക്‌സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തതോടെ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അതിനിടയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.

തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധയും ഇതിനിടയില്‍ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്തു.

വിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു.

ചില സമയങ്ങളില്‍ വീട്ടില്‍ പോകണം എന്ന് വാശി കാരണം ഭക്ഷണം കഴിക്കാതിരിക്കുകയും നഴ്‌സിംഗ് സ്റ്റാഫുമായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു ഇവർ. എന്നാല്‍ നഴ്‌സിംഗ് സ്റ്റാഫിന്റെ സമയോചിതമായ ഇടപെടലും അനുനയിപ്പിക്കലും കൊണ്ട് അവരെ സമാധാനിപ്പിക്കാന്‍ സാധിച്ചു.

അതായത് ഈ വൃദ്ധ ദമ്പതികളെ രക്ഷിച്ചെടുക്കാന്‍ ആരോഗ്യപ്രവർത്തകർ അത്രയേറെ കരുതലും സ്നേഹവും നൽകി. വീട്ടിലെ ഒരംഗത്തെപ്പോലെ ഇത്രയും അവശതകളുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ വൈറസ് പിടിപെടുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോസ് ജോസഫ്, സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡെ സൂപ്രണ്ട് ഡോ രാജേഷ്, ആര്‍എംഒ ഡോ ആര്‍ പി രെഞ്ജിന്‍, എആര്‍എംഒ ഡോ ലിജോ, നഴ്‌സിംഗ് ഓഫീസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ സജിത്കുമാര്‍, ഡോ ഹരികൃഷ്ണന്‍, ഡോ അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.

കേരളത്തിലെ കൊറോണ കണ്ട്രോൾ റൂം(screengrabs:copyrights:the news minute)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്. കോവിഡ് അക്കാഡമിക് സെല്‍, കോവിഡ് എഡ്യൂക്കേഷന്‍ സെല്‍, കണ്‍ട്രോള്‍ റൂം, സംശയനിവാരണം മാറ്റുന്നതിന് ടെക്‌നിക്കല്‍ ഹെല്‍ത്ത് ഗ്രൂപ്പ്, പരാതി പരിഹാരത്തിന് ഗ്രിവന്‍സ് സെല്‍, സ്റ്റാഫിന്റെ ക്ഷേമത്തിനായി പ്രത്യേക ടീം, ജീവനക്കാരുടെ പ്രചോദനത്തിന് മോട്ടിവേഷന്‍ സെല്‍ എന്നിവയും ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. ഈ സംഘങ്ങളുടെ സജീവ പ്രവര്‍ത്തന ഫലം കൂടിയാണ് ഈ വിജയം.