Fri. Apr 19th, 2024

ഇംഫാല്‍:

മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി തുടങ്ങി. മണിപ്പൂരിനു പുറത്തു നിന്നു വരുന്നവർക്കാണ്  ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാവുക. ഏറെ നാളത്തെ മണിപ്പൂരുകാരുടെ ആവശ്യമാണ് ഇതിലൂടെ നടപ്പിലായിരിക്കുന്നത്. അടുത്തിടെയാണ് ഇതു സംബന്ധിച്ച ബിൽ ലോകസഭ പാസാക്കിയത്.

മണിപ്പൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യത്തെ ഐഎല്‍പി ലഭിച്ചത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനായിരുന്നു. ഏഴ് ദിവസത്തേക്കുള്ള ഇന്നര്‍ലൈന്‍ പെര്‍മിറ്റാണ് രാം മാധവിന് അനുവദിച്ചിരുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പെര്‍മിറ്റുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ മണിപ്പൂര്‍ ഗസറ്റില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഐഎല്‍പി നിലവില്‍ വന്നത്.

 നിലവിൽ പ്രത്യേക വിഭാഗം, റെഗുലര്‍, താത്കാലികം, തൊഴില്‍ തുടങ്ങി നാലു തരം പെര്‍മിറ്റുകളാണുള്ളത്. സര്‍ക്കാര്‍ കോണ്‍ട്രാക്ടേഴിസിനും നിക്ഷേപകര്‍ക്കും കച്ചവടക്കാര്‍ക്കും സംസ്ഥാനത്ത് ബിസിനസ് തുടങ്ങുന്നവുര്‍ക്കുമാണ് പ്രത്യേക വിഭാഗത്തിലുള്ള പെര്‍മിറ്റ് നല്‍കുക. ആഭ്യന്തര വകുപ്പ് മൂന്നുമാസത്തേക്ക് നല്‍കുന്ന പെര്‍മിറ്റിന് തുടക്കത്തില്‍ 5,000 രൂപ ചെലവാകും.

സംസ്ഥാനത്തേക്ക് സ്ഥിരമായി  സന്ദര്‍ശിക്കുന്നവര്‍ക്കാണ് റെഗുലര്‍ പെര്‍മിറ്റാണ് നല്‍കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ് 500 രൂപ ചെവലില്‍ സന്ദര്‍ശകര്‍ക്ക് 6 മാസത്തേക്കുള്ള പെര്‍മിറ്റ് അനുവദിക്കുക.

വിനോദ സഞ്ചാരികള്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കും കുറഞ്ഞകാലത്തേക്ക് സംസ്ഥാനത്ത് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കുമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത്. ഒരു മാസത്തേക്ക് അനുവദിക്കുന്ന പെര്‍മിറ്റിന് 100 രൂപയാണ് ചെലവ്. ഡെപ്യൂട്ടി റെസിഡന്റ് കമ്മീഷണര്‍ ആയിരിക്കും പെർമിറ്റ് അനുവദിക്കുക.

തൊഴില്‍ പെര്‍മിറ്റ് ജോലിയുടെ സ്വഭാവമനുസരിച്ച് പ്രത്യേക സമയത്തേക്കായിരിക്കും നല്‍കുക. കോണ്‍ട്രാക്ടര്‍മാറുടെ കീഴില്‍ ജോലിക്ക് വരുന്ന ഒരു കൂട്ടം ആളുകള്‍ക്കും ജോലിയ്ക്കനുസരിച്ചായിരിക്കും പെര്‍മിറ്റ് അനുവദിക്കുക. സംസ്ഥാനം അംഗീകാരം നല്‍കുന്ന ഏജന്‍സികള്‍ക്കും ലേബര്‍ കമ്മീഷണര്‍ക്കും പെര്‍മിറ്റ് അനുവദിക്കാം.