Fri. Apr 26th, 2024

ലോകത്തിൽ കണ്ടെടുക്കപ്പെട്ട ഏറ്റവും പ്രാചീനമായ സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ രചനകൾ ഗ്രീക്ക് കവയിത്രി സാഫോ (SAPPHO) യുടേതാണ്. വെളിച്ചത്തിൽ നിന്ന് വിലക്കപ്പെട്ട സത്യങ്ങളുടെ അവതരണം എക്കാലത്തെയും പോലെ ആരോപകരുടെ വാദം മാത്രം പരിഗണിക്കപ്പെടുന്ന വിചാരണയ്ക്കു വിധേയമായിരുന്നു. സ്ത്രീകൾക്കിടയിലെ, പ്രകൃതിവിരുദ്ധമെന്ന് കരുതിപ്പോന്നിരുന്ന ബന്ധങ്ങളുടെ പ്രോത്സാഹന സാധ്യത മുൻനിർത്തി ഈ കൃതി നൂറ്റാണ്ടുകളോളമാണ് നിരോധിക്കപ്പെട്ടത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി ആരാധിക്കപ്പെടുന്ന പടിഞ്ഞാറിന്റെ കോടതികളിൽ ലൈംഗിക അതിപ്രസരം ചുമത്തി നിരോധിക്കാൻ ഉത്തരവിട്ട കൃതികളിൽ ഡി എച്ച് ലോറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ അടക്കമുള്ളവ ഉൾപ്പെടും.

പ്രസാധകരുടെ നീണ്ടകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഇവയുടെ നിരോധനം നീക്കി കിട്ടിയതും വളരെ പെട്ടെന്ന് പ്രചാരം ലഭിച്ചതും. മതങ്ങൾ വഴിമുടക്കിയതുകൊണ്ട് ആയിരക്കണക്കിനാണ്ടുകൾ വൈകിയോടുന്ന വണ്ടിയാണ് ശാസ്ത്രം എന്ന പ്രശസ്തമായ നിരീക്ഷണം പോലെ, ജാതീയതയും അനുബന്ധ സാമൂഹ്യഘടനകളും കൊളോണിയൽ അധിനിവേശവും കാരണം ആഗോള വർത്തമാനത്തിന് ഒപ്പമെത്താൻ കിതച്ചോടുന്ന ഒരു മൂന്നാം ലോക രാജ്യമാണ് നമ്മുടേത്. ഈ ഈ കിതപ്പും ആയാസവും ജനസാമാന്യത്തെ സ്പർശിക്കുന്ന സമസ്തമേഖലകളിലും ഒരു ജനിതകവ്യാധി പോലെ പടർന്നുകിടക്കുന്നു. ഭൗതികവും ബൗദ്ധികവുമായ ഈ മെല്ലെപ്പോക്കാണ് ലോക സാഹിത്യത്തിലേയും കലയിലേയും പുതിയ പ്രവണതകളെ തിരിച്ചറിയുന്നതിനും സൃഷ്ട്യുന്മുഖമായ സംഭാവനകൾ നൽകുന്നതിനും നമുക്ക് തടസ്സമായി തുടരുന്നത്.

മലയാളത്തിലെ പ്രഖ്യാപിത പുതുമകൾ അരനൂറ്റാണ്ടു പഴക്കമോടെ തുടരുന്നതാണെന്നും യാഥാസ്ഥിതികമായ കാല്പനികതയിൽ അത് കുരുങ്ങി കിടക്കുകയാണെന്നുമൊക്കെയുള്ള നിർദ്ദയമായ വിമർശനങ്ങൾ നമ്മുടെ സാഹിത്യം ഏറ്റുവാങ്ങേണ്ടി വരുന്നതിന് നമ്മുടെ രാഷ്ട്രീയ ഭൂതകാലത്തിനുള്ള പങ്ക് ചെറുതല്ല.

ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ സ്വവർഗ്ഗപ്രണയം പരാമർശിക്കപ്പെടുന്ന സർഗ്ഗസൃഷ്ടികൾ ലോക കലാ-സാഹിത്യ രംഗങ്ങളിൽ ഉദയം ചെയ്തതിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞാണ് മലയാളത്തിൽ പ്രമേയ സ്വീകരണം നടത്തിയത്. എന്നാൽ കേരളീയന്റെ മൂടുപട സദാചാരം, ഈ വിഷയത്തിൽ തുറന്ന ചർച്ചകൾക്ക് തുടക്കമിട്ടത് ഈയടുത്താണെന്നുകൂടി ഓർക്കേണ്ടതുണ്ട്. ഹോമോസെക്ഷ്വാലിറ്റി പ്രമേയമാക്കിയ മലയാള കൃതികളെ കുറിച്ച് പറയുമ്പോൾ എടുത്തുപറയേണ്ടവ ടിവി നന്ദകുമാറിന്റെ ‘രണ്ടു പെൺകുട്ടികൾ’, മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ’ എന്നിവയാണെങ്കിലും അന്നോളം ആരും അവതരിപ്പിക്കാതിരുന്ന ഈ പ്രമേയം ‘ശബ്ദങ്ങൾ’ എന്ന രചനയിലൂടെ ആദ്യമായി അവതരിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. പൊൻകുന്നം വർക്കിയുടെ ‘നിവേദനം’ എന്ന കൃതിയിലും ചങ്ങമ്പുഴ കവിതയായ ‘ആശ്രമമൃഗ’ത്തിലും ഈ ആശയം കടന്നു വരുന്നുണ്ടെങ്കിലും അത് നേരിട്ട് പറയാത്ത തരം അദൃശ്യാവതരണങ്ങൾ ആയിരുന്നു എന്നു കാണാം.

പിന്നീട്, രണ്ടു പെൺകുട്ടികൾ (1978), ദേശാടനക്കിളി കരയാറില്ല(1986), ഋതു(2009), മുംബൈ പോലീസ്(2015), മൂത്തോൻ (2019) തുടങ്ങിയ ചുരുക്കം ചലച്ചിത്രങ്ങളിലൂടെ മലയാള സിനിമാലോകം സ്വവർഗ്ഗാനുരാഗത്തെ ആവിഷ്കരിച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 ഓണം സ്പെഷ്യൽ ലക്കത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച സി വി ബാലകൃഷ്ണന്റെ ‘രതി സാന്ദ്രത’ എന്ന കഥ അവതരിപ്പിക്കാൻ ശ്രമിക്കുന്ന പ്രമേയം ഉപരി മധ്യവർഗ സംസ്കാരത്തെ പ്രമേയമാക്കിയുള്ള ലെസ്ബിയൻ പ്രണയമാണ് (സ്ത്രീ- സ്വവർഗ പ്രണയം) ഹമറുന്നീസ, ഷേഫാലി എന്നീ നായികാ കഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന അനതിസാധാരണമായ അടുപ്പവും അത് ഉടലുകളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലേക്ക് നീളുന്നതുമെല്ലാം കഥയിൽ തുടർച്ച നഷ്ടപ്പെടാതെ അടയാളപ്പെടുത്തുന്നു. ബലാൽക്കാരത്തോടെയല്ലാത്ത അപ്രിയ ലൈംഗിക ബന്ധം പോലും സ്ത്രീയിലേൽപ്പിക്കുന്ന വൈകാരിക ക്ഷതങ്ങളുടെയും അവർ എത്തിപ്പെടുന്ന സ്വത്വപ്രതിസന്ധിയുടെയും വ്യക്തതയുള്ള ആഖ്യാനം കഥയിൽ കാണാം.

ഭർത്താവിൽനിന്ന് തന്നിലേക്ക് പ്രവഹിക്കുന്ന അറപ്പിക്കുന്ന സ്രവത്തിന്റെ ദുർഗന്ധമകറ്റാൻ ഏത് അറേബ്യൻ പരിമളത്തിനാണ് കഴിയുക എന്ന് അറപ്പ് കലർന്ന നിർവികാരതയോടെ ചിന്തിക്കുന്ന ഹൈമറുന്നീസ എന്ന നായികാസൃഷ്ടി, താനാകുന്ന രീതിയിൽ തന്നെ അംഗീകരിക്കാൻ കഴിയുന്ന ശക്തയായ സ്ത്രീയുടെ പ്രതിനിധാനമാണ്. അതുപോലെതന്നെ ഗർഭകാലം പൂർത്തിയാകും മുൻപ് കുഞ്ഞിനെ നഷ്ടപ്പെട്ട ഈ കഥാപാത്രം ശിഷ്ടകാലം അതോർത്ത് വിലപിക്കുന്നില്ല എന്നു മാത്രമല്ല, മറ്റൊരു ഗർഭധാരണത്തിനുള്ള താല്പര്യമേതുമില്ലാതെ ജീവിതം സാധാരണരീതിയിൽ തുടരുകയുമാണ്. മാതൃത്വത്തെ മഹത്വവൽക്കരിച്ചുകൊണ്ട് സ്ത്രീയെ വശംവദയാക്കിപ്പോന്നിരുന്ന ആധിപത്യ മൂല്യങ്ങൾ ഈ പാത്രസൃഷ്ടിയിലൂടെ കനത്ത പ്രഹരത്തിരയാകുന്നുണ്ട്.

മറ്റൊരു നായികയായ ഷേഫാലി കൗമാരപ്രായത്തിൽത്തന്നെ സഹോദരീഭർത്താവിനാൽ ലൈംഗിക പീഡനത്തിന് ഇരയാകുന്നവളാണ്. താൻ നേരിട്ട പ്രതിസന്ധികളെ സദാചാരപരമായ പാപഭാരങ്ങളോട് ചേർത്തുവയ്ക്കാതെ, ഏകാന്താനന്ദങ്ങളുടെ ഒരു മരു ലോകം സൃഷ്ടിച്ച് മറികടക്കുന്ന ഈ കഥാപാത്രവും പരമ്പരാഗത വീക്ഷണങ്ങളിൽ വിള്ളൽ വീഴ്ത്തുന്നുണ്ട്.

എന്നാൽ കഥ പറയാൻ തിരഞ്ഞെടുത്ത പശ്ചാത്തലം; അവതരിപ്പിക്കാൻ ഉദ്ദേശിച്ച ആശയത്തെ പാടേ വിഴുങ്ങുന്നു എന്നതാണ് ഈ കഥയെ സംബന്ധിക്കുന്ന പ്രധാന ന്യൂനത. ആശയാവതരണത്തിന് കഥാകൃത്ത് തിരഞ്ഞെടുത്ത ഉപരിവർഗ സാമൂഹിക പരിസരം വ്യക്തമായ അടിസ്ഥാനവർഗ്ഗ വിരുദ്ധ പ്രസ്താവനകളിലേക്ക് നയിക്കുന്നതായി കാണാം. ഉപരിവർഗ്ഗം വരേണ്യേതരവിഭാഗത്തോട് വെച്ചുപുലർത്തുന്ന പരിഹാസ മനോഭാവം സർഗസൃഷ്ടികളിൽ സാധൂകരിക്കപ്പെടുന്നത് ഗൗരവതരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്.

കഥയുടെ ഒരു ഭാഗത്ത് നായിക, താൻ തെരുവിൽനിന്ന് പറിച്ചെടുത്തു നട്ട തക്കാളിച്ചെടിയെ പൂവിടാത്തതിന്റെ പേരിൽ പഴിക്കുന്ന സന്ദർഭമുണ്ട്. “ഇതുപോലൊരെണ്ണം എന്റെ ചട്ടിയിൽ വന്നു പിറന്നല്ലോ എന്ന് പരിഭവിച്ചു കൊണ്ടാണ് അവൾ അതിനെ നനച്ചിരുന്നത്. അതൊന്നും തക്കാളിച്ചെടിയെ ലജ്ജിപ്പിച്ചിരുന്നില്ല. പുറമ്പോക്കിന്റെ പാരമ്പര്യമല്ലേ” – എന്നിങ്ങനെയുള്ള വാചകങ്ങളിലൂടെയാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. നിലനിൽക്കുന്ന സാഹചര്യങ്ങളിൽ മാറ്റം വന്നാലും തെരുവിന്റെ/ പുറമ്പോക്കിന്റെ സംസ്കാരം അധമമായി തന്നെ തുടരുമെന്ന പൊതുബോധം “ജാത്യാലുള്ളത് തൂത്താൽ പോവില്ല” എന്ന പിന്തിരിപ്പൻ പഴമൊഴിയുടെ നവ നിർമ്മാണമല്ലാതെ മറ്റൊന്നുമല്ല.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയ “ചെന്നൈ പുറമ്പോക്ക് പാടൽ” എന്ന കർണാടക സംഗീത ആൽബം, ആധുനിക ഭരണകൂടം വികസനത്തിന്റെ പേരിൽ നടത്തുന്ന കുടിയൊഴിപ്പിക്കലും പ്രകൃതി ചൂഷണവും എങ്ങനെ പുറമ്പോക്കുകൾ സൃഷ്ടിക്കുന്നു എന്നാണ് ചർച്ച ചെയ്യുന്നത്. (കാലത്തിനൊപ്പം കലയും മാറണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട ദൃശ്യാവിഷ്കരണം പ്രമേയത്തിലെ ഒരു കാലത്തു മില്ലാത്ത പുതുമകൊണ്ട് കർണ്ണാടക സംഗീതത്തിലെ വിമത ശബ്ദമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.) പുറമ്പോക്കിന്റെയും ഭൂരഹിതരുടെയും ചരിത്രം ആധുനിക ഭരണകൂടത്തിന്റെ മാത്രം ചരിത്രമല്ല.

ഭൂമിയുടെ കൈവശാവകാശം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായിരുന്ന സഹസ്രാബ്ദങ്ങളുടെ ഭൂതകാലവും നമുക്കുണ്ട്. അന്ധമായ വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവരും അവകാശപ്പെടാൻ യാതൊന്നുമില്ലാതെ ഫ്യൂഡൽ കാലത്തിന്റെ ശേഷിപ്പുകളായി തെരുവിൽ തുടർന്നവരും അവരുടെ പുതുതലമുറയും സാഹചര്യങ്ങൾ മാറിയാലും സംസ്കൃതിക്ക് പുറത്തായിരിക്കും എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ സാംസ്കാരിക പ്രതിനിധിയായ ഒരു എഴുത്തുകാരൻ പറയുന്നത് കേവലനിഷ്കളങ്കമായി തള്ളിക്കളയാൻ കഴിയില്ല.

കഥയുടെ മറ്റൊരു ഭാഗത്ത് നായികമാരിലൊരാൾ മറ്റേയാൾക്ക് പറഞ്ഞുകൊടുക്കുന്ന പഴങ്കഥയിൽ ഇതേ രീതിയിലുള്ള ആധിപത്യ ബോധത്തിന്റെ തുടർച്ച കാണാം. “ദരിദ്രയായ പെൺകുട്ടി ഹൃദയാലുവായ രാജകുമാരന്റെ വധു” – എന്ന വാചകം തന്നെ അതിനുള്ള ഉത്തമ ഉദാഹരണമാണ്. പ്രണയവും സൗഹൃദവും പോലും പണത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തിൽ വേണമെന്ന മുതലാളിത്ത- ഫ്യൂഡൽ സമ്മിശ്ര ബോധങ്ങളുടെ ന്യായീകരണമാണ് ഇതെന്ന് തർക്കരഹിതമായി പറയാനാവും. നവോത്ഥാന മുന്നേറ്റങ്ങൾ പിന്നിട്ട് കാലമിത്രയായിട്ടും സാഹിത്യത്തിൽ ഇത്തരം പ്രവണതകൾ നട്ടെല്ലു നിവർത്തി നിൽക്കുന്നു എന്നത് ഒരു നടുക്കുന്ന യാഥാർത്ഥ്യമാണ്.

സ്ത്രീ വിമോചനമാണ് ഈ കഥയുടെ പ്രമേയമാക്കാൻ എഴുത്തുകാരൻ ശ്രമിച്ചെന്നിരിക്കെ; ഫെമിനിസത്തിന്റെ ബൈബിൾ എന്ന് അറിയപ്പെടുന്ന സിമോൺ ദ ബൊവയുടെ “സെക്കൻഡ് സെക്സ്” എന്ന ഗ്രന്ഥത്തിലെ ആശയങ്ങൾ ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. സ്ത്രീ സ്വാതന്ത്ര്യത്തെയും സത്തയെയും സംബന്ധിച്ചുള്ള അവലോകനങ്ങൾക്കൊടുവിൽ സിമോൺ അവതരിപ്പിക്കുന്ന ആശയങ്ങൾ ശ്രദ്ധേയമാണ്. സ്ത്രീയ്ക്കും പുരുഷനും ഒരേ സ്വാതന്ത്ര്യവും അന്തസ്സും വേണമെന്ന് വാദിക്കുന്നതിനോടൊപ്പം ഒരു സ്ത്രീയ്ക്കു ലഭിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും അതേ രൂപത്തിൽ മറ്റൊരു സ്ത്രീയ്ക്കുകൂടി ലഭിക്കണം എന്നാണ് അവർ അവർ പറഞ്ഞു വയ്ക്കുന്നത്.

വർഗ്ഗ വൈരുദ്ധ്യങ്ങളേയും സംഘർഷങ്ങളേയും പാടെ അവഗണിച്ചുകൊണ്ടുള്ള സമത്വ സിദ്ധാന്തങ്ങളുടെ അർത്ഥരാഹിത്യം ഈ ഗ്രന്ഥത്തിൽ വിവരിക്കപ്പെടുന്നുണ്ട്. നമ്മുടെ ലിംഗനീതിക്കായുള്ള മുറവിളികൾ പുരുഷനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും പുരുഷാധിപത്യ മൂല്യങ്ങളെ ഉത്പാദിപ്പിക്കുന്ന വ്യവസ്ഥിതിയെ മനഃപൂർവ്വമോ അല്ലാതെയോ സംരക്ഷിക്കുകയുമാണെന്ന വസ്തുത നമ്മുടെ സമൂഹത്തിൽ വലിയ വിവാദങ്ങൾക്ക് നിദാനമായിട്ടില്ല.

വിമോചന വർണ്ണനകളുടെ മറപറ്റി വായനക്കാരിലേക്കെത്തുന്ന ഇത്തരം വരേണ്യതയും വർഗ്ഗ വിരുദ്ധതയും ഒരു പഴയ കള്ളക്കടത്തുകാരന്റെ കഥയാണ് ഓർമ്മപ്പെടുത്തുന്നത്. ചെക്പോസ്റ്റിലെ സുരക്ഷാക്രമീകരണങ്ങളെ മറികടന്ന് കള്ളക്കടത്ത് നടത്തുന്നു എന്ന വിവരം ലഭിക്കുന്നതിനെത്തുടർന്ന് നിരന്തരം ഒരാളെ പരിശോധിക്കുകയും ബൈക്കിന് പുറകിലെ വെറും മണൽച്ചാക്ക് മാത്രം കണ്ടു നിരാശപ്പെടുത്തുകയും ചെയ്തിരുന്ന പോലീസുകാർ ഒടുക്കമാണറിയുന്നത്; ചാക്കുകളിൽ അയാൾ യാതൊന്നും കടത്തിയിരുന്നില്ലെന്നതും കടത്തിയിരുന്നത് മോഷ്ടിക്കപ്പെട്ട ബൈക്കുകളായിരുന്നെന്നും.
മണൽച്ചാക്കുകളുടെ ഭാരം കണ്ട് ദിവസവും മാറുന്ന ബൈക്കുകളെ മറന്നുപോകുന്ന പോലീസുകാരായി എഴുത്തുകാരൻ വായനക്കാരനെ കരുതിയാൽ പുതിയ കാലത്തിന്റെ നീതിബോധം അതിനെ തിരുത്തുകതന്നെ ചെയ്യും.

ലേഖകൻ: സനൽ ഹരിദാസ്