Fri. Apr 26th, 2024
ഇടുക്കി:

കുട്ടിയെ തങ്ങൾ വഴിയിൽ ഉപേക്ഷിച്ചില്ലെന്ന് ജീപ്പ് യാത്രയ്‌ക്കിടെ റോഡില്‍ തെറിച്ചുവീണ കുട്ടിയുടെ അമ്മ. കുഞ്ഞിനെ മാതാപിതാക്കള്‍ മനഃപൂര്‍വം ഓടുന്ന ജീപ്പിൽ നിന്നും താഴേക്കിടുകയായിരുന്നു വെന്ന തരത്തിലാണ് നിലവിൽ വാർത്തകൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.

ഞായറാഴ്ച രാത്രി പളനി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ തന്റെ മടിയില്‍ നിന്നും ഒരു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞ് രോഹിത തെറിച്ചു വീഴുകയായിരുവെന്നാണ് അമ്മ സത്യഭാമ പറയുന്നത്. ഈ സംഭവമറിയാതെ അവർ ജീപ്പില്‍ അമ്പതു കിലോമീറ്ററോളം യാത്ര ചെയ്യുകയും ചെയ്തു.

വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍മാരായിരുന്നു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇതോടെ,​ സംഭവത്തില്‍ അച്ഛന്‍ സതീശിനും അമ്മ സത്യഭാമയ്‌ക്കുമെതിരെ മൂന്നാര്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസും എടുത്തിരുന്നു. കേസിൽ വനപാലകരുടെ മൊഴി രേഖപ്പെടുത്തുകയും
ഒപ്പം, രാജമല അഞ്ചാംമൈലിലെ നിരീക്ഷണ കാമറയില്‍നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വൃന്ദങ്ങൾ അറിയിച്ചു.

വെള്ളത്തൂവല്‍ മുള്ളരിക്കുടി സ്വദേശികളായ സത്യഭാമയുടെ കുടുംബം പളനിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഉദുമല്‍പേട്ടയിലെ വീട്ടിലെത്തി,​ ഭക്ഷണം കഴിച്ച്‌ യാത്ര തുടർന്നത്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളതിനാല്‍ ആറുമാസമായി മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന സത്യഭാമ ഉദുമല്‍പേട്ടയില്‍ വച്ച്‌ അന്നും മരുന്നു കഴിച്ചിരുന്നു.

മരുന്നിന്റെ സ്വാധീനവും ദീര്‍ഘയാത്രയുടെ ക്ഷീണവും കാരണം മയങ്ങിപ്പോയ അവർ,​ മടയില്‍ നിന്ന് കുഞ്ഞ് തെറിച്ചുപോയത് അറിഞ്ഞിരുന്നില്ലെന്നും ദൂരങ്ങൾ താണ്ടിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞതെന്നും എന്നാൽ, ഉടനെ തന്നെ നൈറ്റ് പട്രോളിംഗ് പൊലീസിന്റെ സഹായം തേടുകയായിരുന്നുവെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *