ജപ്പാനിൽ #kutooo മൂവ്മെന്റ് നടക്കുമ്പോൾ തന്നെ വിവാദ തീരുമാനവുമായി എത്തിയിരിക്കുകയാണ് റഷ്യൻ കമ്പനിയായ ടാറ്റ് പ്രൂഫ്. ജോലിയിൽ ഷോർട്ട് സ്കർട്ട് ധരിച്ചെത്തുന്ന വനിതാ ജോലിക്കാർക്ക് നൂറു റൂബിൾസ് അധിക വേതനമാണ് കമ്പനിയുടെ ഓഫർ. ജീവനക്കാർ തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ടാറ്റ് പ്രൂഫിന്റെ അധികൃതർ വ്യക്തമാക്കി.
ഈ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നൽകണം എന്നാണ് വ്യവസ്ഥകളിൽ പറയുന്നത്. സ്ത്രീ വിരുദ്ധമായ ഈ തീരുമാനത്തിനെതിരെ നിരവധിപേർ മുന്നോട്ടു വന്നു. ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും കമ്പനി പിന്നോട്ടില്ല. ഷോർട്ട് സ്കർട്ട് ധരിക്കുമ്പോൾ സ്ത്രീകൾക്ക് ആകർഷണത കൂടുന്നു എന്നാണ് ടാറ്റ് പ്രൂഫിൻെറ വാദം. “ഇപ്പോൾ എഴുപത് ശതമാനത്തോളം പുരുഷന്മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ത്രീകളുമായുള്ള ബന്ധം വർദ്ധിച്ചാൽ മാത്രമേ ജോലിയിൽ പുരോഗതി ഉണ്ടാവൂ,” കമ്പനിയുടെ വക്താവ് അറിയിച്ചു.
പുരുഷാധിപത്യ വ്യവസ്ഥകളിൽ തന്നെ സ്ത്രീയെ വീണ്ടും തളച്ചിടുന്ന ഇത്തരം തീരുമാനങ്ങൾക്ക് എതിരെ പ്രതിഷേധങ്ങൾ വൻ തോതിൽ ഉയരുന്നുണ്ട്.