Sat. Apr 27th, 2024

മണ്ണുത്തി:

കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റിയുടെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തുരങ്കപാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അന്തിമ പരിശോധന പൂർത്തിയാക്കിയിരുന്നു.

തുരങ്കം തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ല ഫയർ ഓഫിസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. തുരങ്കപാതയിലെ ഫയർ സിസ്റ്റത്തിന്‍റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഫയർ ഓഫിസർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്‍റ് പോയിന്‍റുകൾ സ്ഥാപിച്ചു.

ഒരു ഡീസൽ പമ്പും രണ്ട് ഇലക്ട്രിക്കൽ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പമ്പ് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്.

രണ്ട് ലക്ഷം ലിറ്ററിന്‍റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്നിരക്ഷാസേന വരുന്നതിന് മുൻപ് തന്നെ സുരക്ഷാ പ്രവർത്തനങ്ങൾ തുരങ്കത്തിൽ നടത്താൻ കഴിയും. തുരങ്ക പാതയുടെ പലസ്ഥലങ്ങളിലും ഹോസ് റീലുകൾ സ്ഥാപിച്ചു കഴിഞ്ഞു.

തങ്ങൾ നിർദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും തുരങ്ക നിർമാണ കമ്പനി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അറിയിച്ചിരുന്നു.

By Rathi N