Sat. Apr 20th, 2024
തിരുവനന്തപുരം:

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അസമില്‍ മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കോവിഡ് കണക്കിലെടുത്ത് കൂടുതല്‍ പോളിങ് ബൂത്തുകളുണ്ടാകും. കേരളത്തില്‍ ഇത്തവണ 40771 പോളിങ് ബൂത്തുകളാണുള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാമെന്ന് അദ്ദേഹം പറഞ്ഞു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ക്ക് മാത്രമാണ് അനുമതി.

കമ്മീഷൻ്റെ യോഗം വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചു സംസ്ഥാനങ്ങളിലുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.

റമദാനും വിഷുവും പരിഗണിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കരുത്. പോസ്റ്റല്‍ വോട്ട് ലിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 8നും 12നുമിടയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീര്‍ഘിപ്പിക്കരുതെന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് മേയ് മാസത്തില്‍ മതിയെന്നായിരുന്നു ബി ജെ പിയുടെ നിലപാട്.

By Divya