Fri. Apr 26th, 2024
തിരുവനന്തപുരം:

കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഉറവിടം അറിയാത്ത 56 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശത്ത് നിന്ന് വന്നവരും 68  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇതോടെ കേരളത്തിലെ അകെ രോഗികളുടെ എണ്ണം 16,995 ആയി. ഇന്ന് 4 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി.

തിരുവനന്തപുരം 167, കൊല്ലം 133, കാസർഗോഡ് 106, എറണാകുളം 69, കോഴിക്കോട് 82, പാലക്കാട്‌ 58, മലപ്പുറം 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂർ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂർ 18, വയനാട് 15 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. തീരദേശ ക്ലസ്റ്ററുകളിൽ നിന്നും സമീപ മേഖലകളിലേക്ക് രോഗം വ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗബാധ ഉയരുന്നതായും വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുമെന്ന് സിപിഎം സംസ്ഥാന നേത്യത്വം യോഗത്തിൽ അഭിപ്രായപ്പെട്ടു. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷവും ലോക്ക്ഡൗൺ വേണ്ടെന്ന നിർദ്ദേശം തന്നെയാണ് മുന്നോട്ട് വെച്ചത്. ഈ തീരുമാനത്തോട് യോജിക്കുന്നതായി മുഖ്യമന്ത്രിയും അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും.

By Athira Sreekumar

Digital Journalist at Woke Malayalam