Fri. Apr 26th, 2024
സിംഗപ്പൂര്‍:

വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍ പങ്കാളിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതന്‍ ജെനാസനാണ് വെള്ളിയാഴ്ച ശിക്ഷ ലഭിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് വാദനടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയതെന്ന് സിംഗപ്പൂര്‍ സുപ്രീംകോടതി വക്താവ് പറഞ്ഞു. ഒരു ക്രിമിനല്‍ കേസില്‍ ആദ്യമായാണ് സിംഗപ്പൂരില്‍  വീഡിയോ കോണ്‍ഫന്‍സ് വഴി ശിക്ഷ വിധിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

കോടതിവിധി മാത്രമാണ് സൂം വഴി നടന്നതെന്നും അപ്പീലിന് ശ്രമിക്കുമെന്നും പ്രതിയുടെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍നാര്‍ഡൊ പറഞ്ഞു. എന്നാല്‍ സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ വലതു ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

28,794 പേര്‍ക്കാണ് നിലവില്‍ സിംഗപ്പൂരില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം പല കേസുകളിലേയും വാദം കേള്‍ക്കല്‍ താല്‍ക്കാലികമായി കോടതികള്‍ നിര്‍ത്തിവെച്ചിരുന്നു.