Wed. May 1st, 2024
തിരുവനന്തപുരം:

 
സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ചതിനാല്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചതായാണ് ആരോപണം. ഡിജിപി ജേക്കബ് തോമസ് അടങ്ങിയ അന്വേഷണ സമിതിയാണ് പരാതി അന്വേഷിക്കുക. ബംഗളൂരു നിംഹാസ് ഡയറക്ടര്‍ ഡോ. ബിഎന്‍ ഗംഗാധരന്‍, ഐഐഎസ്സി മുന്‍ ഡയറക്ടര്‍ ഡോ. ഗോവര്‍ധന്‍ മേത്ത തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയില്‍ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. ഈ മാസം 31 ന് മുമ്പായി പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

നിയമനത്തില്‍ സ്വജനപക്ഷപാതം. പട്ടികജാതി-വര്‍ഗ സംവരണം പാലിക്കാറില്ല, നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കും, ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും, ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല, രാത്രി ഒന്‍പതുമണിവരെ ഒ പി നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായി, ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ചതിനാലാണ് തുടങ്ങിയവയാണ് സെന്‍കുമാറിന്റെ പരാതിയില്‍ പറയുന്നത്.

അതേസമയം വിഷയത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നിയമനങ്ങളും സ്ഥാനക്കയറ്റവും അടക്കമുള്ള നടപടി നിര്‍വഹിക്കുന്നത് അതത് ഉന്നതാധികാര സമിതികളാണെന്നും ഒരാള്‍ക്കു മാത്രമായി നിയമനകാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു.