Thu. May 9th, 2024
കൊച്ചി:

കണ്ണൂര്‍ കനകമല ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും, നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി കെ റാഷിദിന് മൂന്ന് വര്‍ഷം തടവുമാണ് ലഭിച്ചത്. അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്‌വാന് അഞ്ച് വര്‍ഷമാണ് തടവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.

ഭീകരാക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ഐഎസുമായി ചേര്‍ന്ന് കനകമലയില്‍ വെച്ച് രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. രാജ്യദ്രോഹം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടു.

ആറാം പ്രതിയായ കുറ്റ്യാടി സ്വദേശി ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ട്, കോടതി വെറുതെവിടുകയും, ഏഴാം പ്രതിയായ സജീര്‍ അഫ്ഘാനിസ്ഥാനില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു.  ഒന്‍പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്‍റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

ഒന്നും രണ്ടും മൂന്നും പ്രതികള്‍ ഭീകര പ്രവര്‍ത്തനത്തിനു പണം കണ്ടെത്തിയെന്നും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും ഇത്തരം സംഘടനകളില്‍ അംഗമാണെന്നും കണ്ടെത്തിയതായി കോടതി ഉത്തരവില്‍ പറയുന്നു. എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി.