Thu. Mar 28th, 2024
ദുബായ്:

സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെടുന്നവര്‍ ഇനി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന്‍ യുഎഇ യില്‍ പുതിയ നിയമ വ്യവസ്ഥ നിലവില്‍ വരുന്നു. ഇതുപ്രകാരം കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ ഉപദേശമനുസരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാനും പഴയ കടങ്ങൾ മൂന്നുവർഷംകൊണ്ട് തീർക്കാനും സാധിക്കും.

പുതിയ നിയമം നിലവില്‍ വരുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. കടക്കെണിയിൽപ്പെട്ട് പാപ്പരാവുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഒരുപോലെ ബാധകമാവുന്ന പുതിയ ഫെഡറൽനിയമം 2020 ജനുവരിയോടെ പ്രാബല്യത്തില്‍ വരും.

നിലവിൽ ഒരാൾക്ക് നൽകിയ ചെക്ക് ബാങ്കിൽനിന്ന് മടങ്ങുകയോ അക്കൗണ്ടിൽ പണം ഇല്ലാതിരിക്കുകയോ ചെയ്താൽ ആർക്കും നേരിട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാം. വീഴ്ച വരുത്തിയവരെ ചിലപ്പോൾ ജയിലിലടക്കാനും വകുപ്പുകളുണ്ട്.

പോലീസ് സ്റ്റേഷനിൽ എത്തിയാൽത്തന്നെ രണ്ട് ലക്ഷം ദിർഹം വരെയുള്ള ഇടപാടുകളിൽ പിഴയായി നിശ്ചിതതുക അടച്ചാല്‍ മാത്രമെ ക്രിമിനൽക്കേസിൽനിന്ന് പുറത്ത് വരാനാകൂ. പരാതിക്കാരന് പിന്നീട് സിവിൽക്കേസ് കൊടുക്കാം. എങ്കിലും ഇത്തരം കേസിൽപ്പെടുന്നവരെ പിന്നീട് കരിമ്പട്ടികയിൽപെടുത്തും. പിന്നീട് അവർക്ക് മറ്റൊരിടത്തുനിന്നും ബാങ്ക് വായ്പയെടുക്കാനോ പുതിയ അക്കൗണ്ട് തുറക്കാനോ, നിയമപരമായ ഇടപാടുകള്‍ നടത്താനോ സാധിക്കില്ല.

ഇത്തരം സാഹചര്യത്തില്‍ എല്ലാം ഉപേക്ഷിച്ച് ആളുകള്‍ നാട്ടിലേക്ക് കടക്കുമ്പോള്‍, അതുവരെ ചെയ്തുവന്ന ബിസിനസുകളെയും ഇടപാടുകളെയുമെല്ലാം തകർക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയനിയമം കൊണ്ടുവന്നിരിക്കുന്നത്.

പാപ്പരായിപ്പോയവരെ ഇവിടെത്തന്നെ നിലനിർത്തി അവർക്ക് തുടർന്നും ബിസിനസ് തുടരാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. ബാങ്ക് വായ്പ തിരിച്ചടക്കാതിരിക്കുകയോ, മറ്റൊരാൾക്ക് നൽകിയ ചെക്ക് മടങ്ങുകയോ ചെയ്ത് കടക്കെണിയിലായവരെ ബാങ്ക് തന്നെ സഹായിക്കുന്നതാണ് പുതിയ നിയമത്തിലെ പ്രധാനവ്യവസ്ഥ. ഇവര്‍ക്ക് ബാങ്കിനെ സമീപിച്ച് കടക്കെണിയിൽനിന്ന് പുറത്തുവരാനുള്ള സഹായം തേടാം.

ബിസിനസ് രംഗത്തുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ പുതിയ നിയമം ഉപകരിക്കുമെന്ന് നിയമവിദഗ്ദരും സാമൂഹികപ്രവർത്തകരും പറയുന്നു.