Fri. Apr 26th, 2024
തൃശൂർ:

അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്…

വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ, ശ്രീജിത്ത് എന്നീ പോലീസുകാരെ പ്രതികളാക്കി തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച്കുറ്റപത്രം സമര്‍പ്പിച്ചു. ഇരുവരും പാവറട്ടി സ്‌റ്റേഷനില്‍ വെച്ച് വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

വിനായകന് ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദനമേറ്റിരുന്നു. അധിക്ഷേപിക്കുന്ന രീതിയിലുള്ള പെരുമാറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമം തടയുന്നതിനുളള വകുപ്പുകൾ എന്നിവ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ പോലീസിന്റെ ഭാഗത്തുനിന്ന് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും ഗുരുതരമായ അനാസ്ഥകളുമാണ് ഉണ്ടായിരുന്നത്.സാജന്‍, ശ്രീജിത് എന്നീ പോലിസുകാര്‍കുറ്റക്കാരല്ലെന്നുംഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അന്വേഷണംഅവസാനിപ്പിക്കണം എന്നും ഉള്ള റിപ്പോർട്ടാണ് ആദ്യം അന്വേഷണ ചുമതല ഉണ്ടായിരുന്ന ഡി.വൈ എസ്.പി ഫിറോസ് എം.ഷഫീഖ് നൽകിയത്.

ഈ റിപ്പോർട്ടിനെ ബഹു.ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ചോദ്യം ചെയ്തു . “ഇന്ത്യൻ ശിക്ഷാ നിയമം 330 അടക്കമുള്ള വകുപ്പുകൾ കേസിൽ ബാധകമാണെന്നന്നിരിക്കെ [കുറ്റം സമ്മതിപ്പിക്കാൻ പീഡിപ്പിക്കൽ – ഇത് 7 വർഷം വരെ തടവും പിഴയും ഒടുക്കേണ്ടതായുമുള്ള വകുപ്പാണ്]പ്രതികളെ അറസ്റ്റു ചെയ്യുകയോ, അവർ ഒളിവിലാണെന്ന് റിപ്പോർട്ടുചെയ്യുകയോ ഉണ്ടായിട്ടില്ല. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ വഴിവിട്ട ആനു കൂല്യമാണിതെന്ന് സംശയമില്ല എന്നു തന്നെയല്ല വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ തെറ്റായ നടപടിയുമാണിത്” എന്ന് അദ്ദേഹംനിരീക്ഷിക്കുകയും പൊതുസേവകൻ(Public Servant) എന്ന നിലയിൽ സ്വന്തം കാര്യസിദ്ധിക്കു വേണ്ടി പദവി ദുരുപയോഗം ചെയ്യുകയും വ്യക്തിതാൽപര്യവും സ്വജനപക്ഷപാതവും നടത്തി പ്രഥമദൃഷ്ട്യാ ഉദ്യോഗ നിർവഹണത്തിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ പാലക്കാട് Dysp ഫിറോസ് എം. ഷഫീക്കിനെ കോടതികേസിൽ സ്വമേധയാ പ്രതിചേർക്കുകയും ചെയ്തു.

കോടതി 9/11/2017 ൽ ഇറക്കിയ ഇതു സംബന്ധിച്ച ഉത്തരവ് പ്രകാരം, ആത്മഹത്യാ പ്രേരണവകുപ്പ് 306 , പട്ടികജാതി-പട്ടികവർഗ്ഗ പീഡനം തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ ഒരേ വകുപ്പിലെ കുറവാളികളായ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനു വേണ്ടി അന്വേഷണ ഉദ്യോഗസ്ഥൻ മനപൂർവ്വം ചേർക്കാതിരുന്നിട്ടുള്ളതാണ് എന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നേരിട്ടു ഹാജരായി ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനു കോടതി ഫിറോസ് എം ഷഫീഖിന് നോട്ടീസയച്ചു. കേസ് ഡയറിയും ഫയലുകളും ഫോറം മുമ്പാകെ ഹാജരാക്കുവാൻ DGP ക്ക് സമൻസും അയച്ചു. ബഹു.ലോകായുക്ത കോടതിയുടെ സൂക്ഷ്മവും കൃത്യവുമായ ഇടപെടലുകളുണ്ടായിരുന്നില്ല എങ്കിൽ വിനായകൻ കേസ് വളരെ ഭംഗിയായി പോലീസിനാൽ അട്ടിമറിക്കപ്പെട്ടേനെ എന്ന് വിനായകൻ ആക്ഷൻ കൗൺസിലിനു വേണ്ടി വിനീത വിജയൻ അറിയിച്ചു

അന്വേഷണച്ചുമതലയുള്ള ഉദ്യേഗസ്ഥനായ പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ഫിറോസ് എം. ഷഫീഖ് അധികാര ദുർവ്വിനിയോഗവും ദുരുപയോഗവും നടത്തി, പ്രതികളായ പോലീസുകാരെ വഴിവിട്ടു സഹായിച്ചു എന്ന് ബഹുമാന്യ ജഡ്ജ് ചൂണ്ടിക്കാട്ടുകയും ആ അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ കേസിൽ കോടതി സ്വമേധയാ പ്രതി ചേർക്കുകയും ഗുരുതരമായ കൃത്യവിലോപം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായിട്ടും ആ അന്വേഷണ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതലയിൽ നിന്ന് മാറ്റി നിർത്താനോ,പ്രതി ചേർക്കപ്പെട്ടതിനാൽ അറസ്റ്റു ചെയ്യാനോ ഉള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

ഇതെല്ലാം ചൂണ്ടിക്കാട്ടി 9/11/2017 ലെ കോടതി ഉത്തരവു പകർപ്പു സഹിതം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്,ആക്ഷൻ കൗൺസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ 2017, ഡിസംബർ 4ന് വിനായകന്റെ കുടുംബത്തെയും ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വിളിപ്പിച്ചു. തുടർന്നാണ് കേസിൽ നിർണായമായ ഇടപെടൽ ഉണ്ടായത്.

അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിനെ എല്‍പ്പിക്കുകയായിരുന്നു .ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരായ സാജന്‍, ശ്രീജിത് എന്നിവരുടെ പങ്കിനെ കുറിച്ച് വ്യക്തമായത്. തുടര്‍ന്നാണ് ഇരുവരേയും പ്രതികളാക്കി തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.