Sat. Apr 20th, 2024
ചെങ്ങന്നൂര്‍:

ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു വന്‍ ആയുധശേഖരം പിടികൂടി. വെണ്‍മണി പടിഞ്ഞാറ് വാര്യം മുറിയില്‍ ഉത്തമ(61)ന്റെ വീട്ടില്‍ നിന്നാണ് ഏഴുവാളുകളും ഒരു ചുരികയും കണ്ടെടുത്തത്. വെണ്‍മണി പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ എസ്ഐ കെ ഉണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഉത്തമനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തമനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഉത്തമനും ആണ്‍മക്കളായ അഭിഷേക്(24), അഭിരാം(21) എന്നിവരും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ ജനുവരി രണ്ടിന് തിരുവന്‍വണ്ടൂരില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എസ് ഷിജു ഉള്‍പ്പെടെ എട്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും 20 പേരെ ആക്രമിക്കുകയും ചെയ്ത കേസിലെ 11ാം പ്രതിയാണ് അഭിഷേക്. കൂടാതെ ഡി.വൈ.എഫ്.ഐ വെണ്‍മണി ഈസ്റ്റ് മേഖലാ കമ്മിറ്റി ഖജാന്‍ജി സി.ബി എബ്രഹാമിന്റെ വീടാക്രമിച്ച കേസിലും, മേഖലാ കമ്മിറ്റിയംഗം ഷിഫിനെയും മാതാവിനെയും ആക്രമിച്ച കേസിലും വെണ്‍മണി കല്യാത്ര ജങ്ഷനില്‍ കഴിഞ്ഞ ഡിസംബര്‍ 7ന് ഡി.വൈ.എഫ്.ഐ യോഗത്തിനു നേരെ നടത്തിയ ആക്രമണത്തിലും പ്രധാന പ്രതിയായ അഭിഷേക് ഒളിവിലാണ്. ഉത്തമനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോരയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *