Sun. May 5th, 2024

കൊച്ചി:

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ നിന്നും, വീണു പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന്, അഞ്ചു ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മാര്‍ച്ച്‌ ഒന്നിനു ഹാജരാക്കണമെന്ന് ഫൗണ്ടേഷന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വീഗാലാന്‍ഡില്‍ 2002 ഡിസംബറില്‍ ജോലിക്ക് കയറിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ്, ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, പിന്നീട്, അഞ്ചു ലക്ഷം നല്‍കിയാല്‍ താന്‍ കേസ് അവസാനിപ്പിച്ച് നിയമ നടപടികളില്‍ നിന്ന് പിന്നോട്ടു പോവാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഇപ്പോള്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ ധനസഹായം വിജേഷിന്റെ അമ്മക്കാണ് കൈമാറുക. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിജേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ല, എന്ന വാദം കമ്പനി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം, കമ്പനി ഇന്നു പിന്‍വലിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്ങ്മൂമൂലം നല്‍കാന്‍ വണ്ടര്‍ലായുടെ എം.ഡിയോട് കോടതി നിര്‍ദ്ദേശിച്ചു.

ആരൊക്കെയാണ് കമ്പനി എംഡിമാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നീ വിവരങ്ങളാണ് സത്യവാങ്‌മൂലത്തില്‍ വേണ്ടത്. വിജേഷിന് വേണ്ടി അഡ്വ. സജു എസ് നായര്‍ ഹാജരായി. നേരത്തെ ഈ കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അഡ്വ.സി കെ കരുണാകരനാണ് കേസില്‍ കോടതിയെ സഹായിച്ചത്. 2002 ഡിസംബര്‍ 22 നാണ്, വിജേഷ് വിജയന്, പരിക്കേല്‍ക്കുന്നത്. ഈ കേസിൽ ചിറ്റിലപ്പിള്ളിക്കെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനങ്ങൾ നടത്തിയിരുന്നു.

One thought on “‘പണി’ കിട്ടുമെന്നുറപ്പായതോടെ ചിറ്റിലപ്പിള്ളി കീഴടങ്ങി; വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കും”
  1. […] പരിക്കേറ്റതിന്, കോട്ടപ്പുറം സ്വദേശി വിജേഷ് നഷ്ടപരിഹാരത്തിന് 2007 ല്‍ ഹൈക്കോടതിയെ […]