Fri. Apr 26th, 2024

മുംബൈ:

എൽഗാർ പരിഷദുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം നിഷേധിച്ച പൂനെയിലെ ഒരു കോടതിയുടെ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ജാമ്യം തേടാനൊരുങ്ങിയത്. ബുധനാഴ്ചയായിരുന്നു കേസിന്റെ വാദം കേട്ടത്.

മുമ്പ് ജാമ്യം നിഷേധിച്ച പൂനെ കോടതി, പൂനെ പോലീസ് ഹാജരാക്കിയ നാലു കത്തുകൾ തെളിവായി കണക്കാ ക്കിയിരുന്നെന്ന് സുധാ ഭരദ്വാജിന്റെ അഭിഭാഷകൻ യുഗ് ചൌധരി വാദം കേൾക്കുന്ന ബെഞ്ചിനു മുന്നിൽ അറിയിച്ചു. പക്ഷേ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് പ്രകാരം ആ കത്തുകൾ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്നും അഭിഭാഷകൻ മുംബൈ ഹൈക്കോടതിയിൽ അറിയിച്ചു. ഈ കേസിന്റെ അടുത്ത വാദം ഫെബ്രുവരി 18 ന് കേൾക്കും.

ഡിസംബർ 31, 2017 ൽ എൽഗാർ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു യോഗത്തിൽ പങ്കെടുത്തതിനാണ് സുധാ ഭരദ്വാജിനേയും മറ്റു ആക്റ്റിവിസ്റ്റുകളേയും പൂനെ പോലീസ് അറസ്റ്റു ചെയ്തത്. ജനുവരി 1 നു നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിന് എൽഗാർ പരിഷത്തിന്റെ യോഗം ആക്കം കൂട്ടി എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *