Fri. Apr 26th, 2024

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ വ്യോമസേനയുടെ ചെലവ് 102 കോടിയായെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ ബില്ലയച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി ബില്ലയച്ച കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നിട്ടുണ്ട്. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. സൈന്യവും നാവികസേനയും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രളയ സമയത്ത് സഹായത്തിനെത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെയും മറ്റും ചിലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡിസംബറില്‍ കത്ത് അയച്ചിരുന്നു. 34 കോടി രൂപയുടെ ബില്ല് ഉടന്‍ തന്നെ ഡിഫന്‍സ് അക്കൗണ്ട് ജനറലിന് അയക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളത്തിന്റെ അഭ്യര്‍ഥന മാനിച്ച് ചെലവ് വഹിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *