ന്യൂഡൽഹി:
കോൺഗ്രസ് പാർട്ടിയുടെ കിഴക്കൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചാരണം നടത്തി ബി.ജെ.പി അണികൾ.
“28 ഇഞ്ചിന്റെ രണ്ടെണ്ണം വീതം കാണിച്ച് അവർ നിങ്ങളെ വീഴ്ത്താൻ ശ്രമിക്കുമെന്നും എന്നാൽ നിങ്ങൾ 56 ഇഞ്ച് ഉള്ളവനിൽ തന്നെ ഉറച്ചു നിൽക്കുക” എന്ന അർത്ഥം വരുന്ന ഹിന്ദിയിലുള്ള അശ്ലീല സന്ദേശത്തോടൊപ്പം പ്രിയങ്കയുടെ ചിത്രവും ചേർത്താണ് രാഷ്ട്രീയമായ പരസ്പര ബഹുമാനമില്ലാതെ സംഘപരിവാർ അനുകൂലികൾ പ്രചാരണം നടത്തുന്നത്.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റെർ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഈ പ്രചാരണം. അതേസമയം ബി.ജെ.പി യുടെ ഇത്തരം പ്രചാരണങ്ങൾക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.
അപമാനകരവും, സ്ത്രീവിരുദ്ധവും, അറപ്പുളവാക്കുന്നതും, ലൈംഗികവൈകൃതം നിറഞ്ഞതുമാണ് ബി.ജെ.പി യുടെ ഇത്തരം പ്രചാരണങ്ങൾ എന്നും മറ്റും ആളുകൾ വിമർശിക്കുമ്പോൾ ബി.ജെ.പി അണികളുടെ മനോവൈകല്യത്തിന് ചികിത്സ ആവശ്യമാണ് എന്നും ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബി.ജെ.പി യുടെ ഇത്തരം പ്രചാരണങ്ങൾ എന്നും ചിലർ പ്രതികരിച്ചു.
കഴിഞ്ഞ മാസം സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രിയങ്ക ഗാന്ധി പ്രവേശിക്കുന്നതായി പ്രഖ്യാപനം ഉണ്ടായിരുന്നു. തുടർന്ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന കിഴക്കൻ യു.പി യുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക നിയമിതയാവുകയും ചെയ്തിരുന്നു. യു.പി യിൽ തങ്ങളെ ഒഴിവാക്കി രൂപീകരിച്ച എസ്.പി-ബി.എസ്.പി സഖ്യത്തിന് മുന്നിൽ പതറാതിരിക്കാനും ബി.ജെ.പി യെ അടിപറ്റിക്കാനുള്ള തുറുപ്പുഗുലാനായുമാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ കോൺഗ്രസ് കാണുന്നത്.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ബി.ജെ.പിയുടെ മുകൾത്തട്ടിലെ നേതൃത്വത്തിൽ സാരമായ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളതിന് തെളിവാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രിയങ്കയ്‌ക്കെതിരെ ഉള്ള ഇത്തരം അസഭ്യ പ്രചാരണം. ജനറൽ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ പ്രതീക്ഷയാണ് കോൺഗ്രസ് അണികൾക്കുള്ളത്.