Fri. Apr 26th, 2024
സ്റ്റോക്ഹോം:

ഇന്ത്യയിലെ മെഡിക്കൽ ഓക്സിജന്‍റെ കുറവ് മൂലമുണ്ടായ പ്രതിസന്ധിയിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. കൊവിഡ് ബാധയുടെ ദ്രുതഗതിയിലുള്ള രണ്ടാം തരംഗത്തെ നേരിടാൻ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് അവർ ട്വിറ്ററിൽ അഭ്യർഥിച്ചു.

“ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോളസമൂഹം മുന്നോട്ടു വരികയും അടിയന്തരമായി സഹായം നൽകുകയും വേണം” -ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വിവരിക്കുന്ന വിദേശ വാർത്താ റിപ്പോർട്ട് ടാഗ് ചെയ്തുകൊണ്ട് ഗ്രെറ്റ ട്വീറ്റ് ചെയ്തു.

നിലവിൽ പ്രതിദിനം 3.46ലക്ഷം കൊവിഡ് ബാധിതരെന്ന ഉയർന്ന കണക്കിലേക്ക് ഇന്ത്യ എത്തിച്ചേർന്നിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 2,760 പേർ മരിച്ചു. കൊറോണ വൈറസിന്‍റെ നിരവധി വകഭേദങ്ങളാണ് കൊവിഡ് രൂക്ഷമാവാൻ കാരണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൊവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ ശ്രദ്ധയില്ലായ്മയും സ്ഥിതി വഷളാക്കി.

കൊവിഡ് കേസുകൾ വലിയ തോതിൽ വർദ്ധിച്ചത് ആശുപത്രികളിൽ കിടക്കകളുടേയും മരുന്നുകളുടേയും ജീവൻരക്ഷാ ഓക്സിജന്‍റെയും ക്ഷാമത്തിനിടയാക്കി. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. യു കെ, യൂറോപ്യൻ യൂനിയൻ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

By Divya