Fri. Apr 26th, 2024
ന്യൂഡല്‍ഹി:

വിശപ്പുരഹിത ഇന്ത്യ ലക്ഷ്യമിട്ട് തുടങ്ങിയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവരെ ഗ്രാമീണമേഖലയില്‍ അറുപതും നഗരമേഖലയില്‍ നാല്പതും ശതമാനമാക്കി കുറയ്ക്കാന്‍ ആലോചന. നീതി ആയോഗ് ചര്‍ച്ചാക്കുറിപ്പിലാണ് ഇതേക്കുറിച്ച് ആലോചിക്കാനുള്ള നിര്‍ദ്ദേശം.

നിലവില്‍ പദ്ധതിയുടെ പരിധി ഗ്രാമീണ നഗര മേഖലകളില്‍ യഥാക്രമം 75, 50 ശതമാനമാണ്. 81.35 കോടി പേര്‍ക്കിപ്പോള്‍ ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. പരിധി ശതമാനം കുറച്ചാല്‍ 17.9 കോടി പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താവും. ഭക്ഷ്യസബ്‌സിഡി 71.62 കോടി പേര്‍ക്ക് നല്‍കിയാല്‍ മതി.

ഇതുവഴി സബ്‌സിഡി ഇനത്തില്‍ വര്‍ഷം 47,229 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാം. ഇത് മുന്നില്‍ക്കണ്ടാണ് പുതിയ നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.

രാഷ്ട്രീയപ്രാധാന്യമുള്ളതും വളരെയധികം പ്രതിഷേധത്തിനിടയാക്കുന്നതും പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടതുമായ വിഷയമായതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെ നിര്‍ദ്ദേശം മുന്നോട്ട് വെക്കാനാവൂ എന്ന് മുഖ്യസാമ്പത്തിക ഉപദേശകന്‍ കെ വി സുബ്രഹ്മണ്യന്‍ യോഗത്തില്‍ ഉന്നയിച്ചു.

By Divya