Fri. Apr 26th, 2024
തിരുവനന്തപുരം/ കോഴിക്കോട്:

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ സമരം ഊർജിതമാക്കുകയാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ. എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരത്തിനിടെ സമരനേതാവ് ലയ രാജേഷ് കുഴഞ്ഞുവീണു.

കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നതെന്ന് എ വിജയരാഘവൻ ആരോപിച്ചത് ഇതിനിടെ വിവാദമായി.സമരത്തിന് യൂത്ത് കോൺഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് നടയ്ക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥൻ എംഎൽഎയും നിരാഹാരസമരം തുടങ്ങി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22-ാം തീയതി മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നാണ് ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നത്.

ഇത് ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് നിരാഹാരത്തിന് തുടക്കം കുറിച്ച ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി. പിണറായിക്ക് മോദിയുടെ ശൈലിയാണ്. യുവാക്കളുടെ പോരാട്ടത്തെ ആക്ഷേപിക്കുകയാണ് പിണറായി. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സമരരംഗത്തേക്ക് ഇറങ്ങുന്നത്, എന്ന് ഷാഫി പറയുന്നു

By Divya