Thu. Mar 28th, 2024
RSS spreading boycott swiggy hashtag on social media

സൊമാറ്റോയ്‌ക്ക്  പിന്നാലെ ആർഎസ്എസ്-സംഘപരിവാർ ആക്രമണങ്ങൾക്ക്  ഇരയായി ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയും. കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ സ്വിഗ്ഗി ഇപ്പോൾ ആക്രമണങ്ങൾ നേരിടുന്നത്.

കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിനെ സ്വിഗ്ഗി പിന്തുണയ്ക്കുകയായിരുന്നു.

‘കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്റെ ‘ഭക്ത്’ സുഹൃത്തുമായി തർക്കമുണ്ടായി.  ഭക്ഷണത്തിനായി കർഷകരെ അവർ ആശ്രയിക്കുന്നില്ലെന്ന് അവൻ പറഞ്ഞു. നമുക്ക് എപ്പോഴും സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുമല്ലോ…അവൻ ജയിച്ചു,” എന്നായിരുന്നു നിമോ തായ് 2.0 എന്ന ട്വിറ്റർ അക്കൗണ്ട് യൂസർ ട്വീറ്റ് ചെയ്തത്.

ഇതിന് മറുപടിയുമായാണ് സ്വിഗ്ഗി എത്തിയത്. ‘ക്ഷമിക്കണം, വിദ്യാഭ്യാസം ഞങ്ങൾക്ക് റീഫണ്ട് ചെയ്യാനാകില്ല’ എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി ട്വീറ്റ്. സംഘപരിവാർ പ്രവർത്തകരുടെ കർഷക സമരത്തിനെതിരായ മനോഭാവത്തെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു സ്വിഗ്ഗി.

സ്വിഗ്ഗിയുടെ മറുപടി പൊതുസമൂഹം ഏറ്റെടുത്തെങ്കിലും സംഘപരിവാർ പ്രവർത്തകർ സ്വിഗ്ഗിയ്ക്ക് എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. #ബോയ്‌കോട്ട് സ്വിഗ്ഗി എന്ന ആഹ്വാനമാണ് സമൂഹമാധ്യമങ്ങൾ നിറയെ സംഘപരിവാർ പ്രചരിപ്പിച്ചിരിക്കുന്നത്.

ഇങ്ങനെ പറഞ്ഞത് വലതുപക്ഷ രാഷ്ട്രീയ ചായ്‌വുള്ളവരെ ഉദ്ദേശിച്ചുകൊണ്ടാണെന്നും ഫുഡ് ഡെലിവറി ആപ്പിന്റെ ആളുകൾ പക്ഷം പിടിക്കുന്നത് ശരിയല്ലെന്നുമാണ് സംഘപരിവാർ പക്ഷം. എന്നാൽ, സ്വിഗ്ഗിയ്ക്ക് പിന്തുണയുമായി ഏറെ പേർ രംഗത്ത് എത്തുന്നുണ്ട്.

By Arya MR