Sat. Apr 27th, 2024
കൊച്ചി:

 
താരസംഘടനയായ എഎംഎംഎ യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശങ്ങൾക്കെതിരെ സിനിമാരംഗത്തെ സ്ത്രീ സംഘടന രംഗത്തെത്തി. ട്വന്റി ട്വന്റി സിനിമയെക്കുറിച്ച് സംസാരിക്കവേ, മരിച്ചവരെ വീണ്ടും കൊണ്ടുവരാൻ പറ്റുമോയെന്ന് ഇടവേള ബാബു ചോദിച്ചിരുന്നു.

“അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വന്റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇത്” എന്നാണ് ഇടവേള ബാബു പറഞ്ഞത്.

ഇതിനെത്തുടർന്ന് പ്രശസ്ത നടി പാർവതി തിരുവോത്ത് താരസംഘടനയിൽ നിന്നും രാജിവെച്ചു.

“അവൾ മരിച്ചിട്ടില്ല! അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു….! എന്നു തുടങ്ങുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) അവരുടെ രോഷം അറിയിച്ചിരിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

 

അവൾ മരിച്ചിട്ടില്ല!
അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! “മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ” എന്ന എ.എം. എം. എ യുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങൾ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു WCC ചേർത്തു പിടിച്ചത്. എന്നാൽ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചത്.
ആ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യൽ മീഡിയയിൽ എ എം.എം.എ യുടെ എക്സികൂട്ടിവ് അംഗമായ നടൻ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പർ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചർച്ചയിൽ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടൻ സിദ്ധിഖിന്റെ വിശദീകരണത്തിൽ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എ എം എം എ നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആൺകോയ്മയുടെ ബലത്തിലുമാണ് എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

എ.എം. എം. എ അംഗമായിരുന്ന പ്രസിദ്ധ നടൻ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.
പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങൾ ഉറച്ച ശബ്ദത്തിൽ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. അവൾ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തിൽ പോരാടാനുള്ള ശക്തി പകർന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.
#അവൾക്കൊപ്പം #Avalkoppam #WCC #WomenInCinemaCollective

 

https://www.facebook.com/WomeninCinemaCollective/posts/3419478361493650