Fri. Apr 26th, 2024

 

കോവിഡ്19 എന്ന പകർച്ചവ്യാധി ലോകം മൊത്തം വ്യാപിക്കുമ്പോൾ കവിതകൾ അയച്ചു പ്രതിരോധിക്കുകയാണ് ലോകം. കലകൊണ്ട് ഒരു വിപത്തിനെതിരെ ഒന്നിച്ചു പോരാടുന്ന കാഴ്ച.

ചൈന ഇറ്റലിയിലേക്ക് മെഡിക്കൽ മാസ്കുകൾക്കൊപ്പം പുരാതന റോമൻ തത്ത്വചിന്തകനായ സെനെക്കയുടെ ഒരു കവിത കൂടി അയച്ചു.

“ഞങ്ങൾ ഒരേ കടലിൽ നിന്നുള്ള തിരമാലകളാണ്, ഒരേ മരത്തിൽ നിന്നുള്ള ഇലകൾ, ഒരേ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കൾ”

https://www.facebook.com/Redfishstream/posts/917153252061840

അതേ സമയം ജപ്പാൻ ചൈനയ്ക്ക് സാധനങ്ങൾ സംഭാവന ചെയ്യുകയും ബോക്സുകളിൽ ഒരു ബുദ്ധ കവിത കൂടി എഴുതുകയും ചെയ്തു. “ഞങ്ങൾക്ക് വ്യത്യസ്ത പർവതങ്ങളും നദികളും ഉണ്ട്, പക്ഷേ ഞങ്ങൾ ഒരേ സൂര്യനും ചന്ദ്രനും ആകാശവും പങ്കിടുന്നു” എന്നായിരുന്നു അത്.

ജപ്പാൻ യൂത്ത് ഡെവലപ്‌മെന്റ് അസോസിയേഷനിൽ നിന്ന് (ജെ‌വൈ‌ഡി‌എ) ചൈനയിലേക്ക് അയച്ച ഫെയ്‌സ് മാസ്കുകളും തെർമോമീറ്ററുകളും നിറച്ച ബോക്സുകളുടെ വശങ്ങളിലാണ് ഇത്തരം കവിതകൾ എഴുതിയിരിക്കുന്നത്.

1300 വർഷങ്ങൾക്ക് മുമ്പ്, ജാപ്പനീസ് ചക്രവർത്തിയുടെ ചെറുമകൻ ആ പുരാതന കവിത ഗഞ്ചിൻ എന്ന ഉന്നത ചൈനീസ് സന്യാസിക്ക് അയച്ചുകൊടുക്കുകയും. ബുദ്ധമതം പ്രചരിപ്പിക്കാൻ ജപ്പാനിലേക്ക് പോകാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി യൂക്കിയോ ഹടോയമ പോലും ഇത് തന്റെ ട്വിറ്റർ ഫോളോവർമാരുമായി പങ്കിട്ടു. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാണ് ഈ കലയുടെ വിപ്ലവം

3200 ഓളം പേർ മരിക്കുകയും 80000 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു പടർന്നു പിടിക്കുന്ന കോവിഡ്19 ബാധയ്ക്കെതിരെ ചൈന പൊരുതുന്ന സാഹചര്യത്തിൽ ചൈനയെ പിന്തുണച്ചതിന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് ജപ്പാനെ പ്രശംസിക്കുകയുണ്ടായി.

എന്നാൽ വുഹാനിലെ കോണ്‍സുലേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിക്കുകയും, ചൈനീസ് യാത്രക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ അമേരിക്ക അമിതമായി ഭയം പ്രചരിപ്പിക്കുകയാണെന്ന് ഗെംഗ് ആരോപിച്ചു. 

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ 2018 ചൈന സന്ദർശനത്തെ തുടർന്നു പഴയ ശത്രുക്കളായ ചൈനയുടെയും ജപ്പാന്റെയും ബന്ധത്തിൽ ഉണ്ടായ മാറ്റം ഈ കവിതയിലൂടെ സൂചന നൽകുന്നു.

കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയിൽ ഏപ്രിലിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെ ജപ്പാനിലേക്കുള്ള സന്ദർശനം റദ്ദാക്കില്ലെന്ന് ടോക്കിയോയും ബീജിംഗും ഊന്നിപ്പറഞ്ഞപ്പോൾ, ലോകത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ എങ്ങനെ ബന്ധം കൂടുതൽ ശക്തമാക്കുമെന്നതിലാണ ലോകം ശ്രദ്ധിക്കുന്നത്.

മാറുന്ന ചൈനീസ് മനോഭാവം

രണ്ടാം ലോക മഹായുദ്ധം മുതലുള്ള കടുത്ത പ്രാദേശിക തർക്കങ്ങളും ദീർഘകാലമായി നിലനിൽക്കുന്ന ആവലാതികളും ജപ്പാൻ-ചൈന ബന്ധത്തെ പതിറ്റാണ്ടുകളായി തകർത്തു.

രണ്ടാം ലോകമഹായുദ്ധസമയത്ത്, ജപ്പാനീസ് ഇംപീരിയൽ ആർമി ചൈനയിൽ ബലാത്സംഗം, കൊലപാതകം, കൊള്ള എന്നിവയ്ക്ക് കാരണക്കാരായി, ഇത് നാൻജിംഗ് കൂട്ടക്കൊല എന്നറിയപ്പെട്ടു. മൂന്ന് ലക്ഷത്തിൽ പരം ആളുകൾ കൊല്ലപ്പെടാൻ ഇടയായി. 

തുടർന്നുള്ള ജാപ്പനീസ് സർക്കാരുകൾ ഈ സംഭവത്തിൽ ക്ഷമാപണം നടത്തി, ചില പ്രധാനമന്ത്രിമാർ യുദ്ധത്തിൽ ജപ്പാന്റെ നടപടികളിൽ വ്യക്തിപരമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക സമയത്തെ ജപ്പാൻ അധിനിവേശത്തിൻറ്‍റെ വ്യാപ്തി വളരെ വലുതാണെന്നും ജപ്പാൻ ഇതുവരെ അതിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്നും ചൈനയിലെ ചില ആളുകൾ ഇന്നും വിശ്വസിച്ചുപോരുന്നു.

2013ൽ കിഴക്കൻ ചൈനാക്കടലിലെ തർക്കത്തിലുള്ള ഡയോയു/സെൻകാക്കു ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇരുവശത്തും ദേശീയ വികാരത്തെ ഉളവാക്കുകയുംഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്തു.

ജാപ്പനീസ്, ചൈനീസ് ബന്ധങ്ങളെക്കുറിച്ച് ഒരു വാർഷിക സർവ്വേ നടത്തിയപ്പോൾ പറയുന്നതനുസരിച്ച്, സർവേയിൽ പങ്കെടുത്ത 92.8% പേരും ജപ്പാന് പ്രതികൂലമായി വോട്ട് ചെയ്തു. എന്നാൽ 2019 ആയപ്പോഴേക്കും ആ കണക്ക് 52.8% ആയി കുറഞ്ഞു.

ഒടുവിൽ ഷിജിൻപിങ്ങും, ഷിൻസോ ആബെയും കണ്ടുമുട്ടിയത് 2014 ൽ അപെക്( APEC) ഉച്ചകോടിയിൽൽ വച്ചാണ്. “തന്ത്രപരമായ പരസ്പര പ്രയോജനകരമായ ബന്ധത്തിന്റെ തത്വത്തെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യപടിയാണിത്,” എന്ന് യോഗത്തിൽ വച്ച് ആബെ പറയുകയുണ്ടായി.

അതിനുശേഷം ചൈനയുമായുള്ള ബന്ധത്തിൽ ജപ്പാൻ വളരെ മുന്നോട്ടുപോയി. ആ ബന്ധം ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ളതാണ് കോവിഡ്19 ബാധിച്ച ചൈനയിലേക്കുള്ള ഈ കവിതകൾ.

ഫെബ്രുവരി 18 ആയപ്പോഴേക്കും ജപ്പാനിലെ സ്വകാര്യമേഖല 3 ദശലക്ഷത്തിലധികം മാസ്കുകളും 43.96 ദശലക്ഷം യുവാൻ (6.3 മില്യൺ ഡോളർ) ധനസഹായവും നൽകി.

പുതിയ പ്രതീക്ഷകൾ

ഏഷ്യ-പസഫിക് മേഖലയുടെ ഭാവിയെക്കുറിച്ചും അതിനുള്ളിൽ തങ്ങളുടെ പങ്കിനെ കുറിച്ചും ഇരുരാജ്യങ്ങൾക്കും വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈന സമാനതകളില്ലാത്ത വേഗതയിൽ ദക്ഷിണ ചൈനാക്കടലിൽ നാവികശക്തി ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്നു. ഇതിന് മറുപടിയായി, ചൈനീസ് ആക്രമണത്തിൽ നിന്ന് തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ കൂടുതൽ പ്രാധാന്യം കൊടുക്കുമെന്ന് ജപ്പാനും പറയുകയുണ്ടായി. 

എന്നാൽ ഇപ്പോൾ ആ പിരിമുറുക്കങ്ങൾ അയഞ്ഞു. സൗഹൃദത്തിന്റെ പാതയിലേക്ക് ഇരുരാജ്യങ്ങളും പതിയെ വന്നു കൊണ്ടിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും, കൊറോണ വൈറസുമായി ബന്ധപ്പെട്ട വംശീയ ആക്രമണങ്ങളും, അധിക്ഷേപങ്ങളും വ്യാപിക്കുന്നതിനാൽ ഇപ്പോൾ ചൈനയും ജപ്പാനും പൊതുവായി പങ്കിടുന്ന കാര്യങ്ങളിലും, ഇരു രാജ്യങ്ങൾക്കും എന്ത് പ്രയോജനമാണെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കവിതകൾക്കൊണ്ടു അവർ കോവിഡിനെ ചെറുക്കൻ ഒരുങ്ങുകയാണ്.

മഹാവിപത്തുകൾ സംഭവിക്കുമ്പോഴും പ്രതീക്ഷകൾ നൽകുന്നത് കലയുടെ ഇത്തരം മായാജാലങ്ങളാണ്.