Wed. May 1st, 2024

കൊച്ചി:

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ കേരളതാരങ്ങൾ ഗുവഹാത്തിയിൽ  എത്തിയത് വിമാനമാര്ഗം.അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി കായികതാരങ്ങൾക്ക് ഇത്തവണ മടുപ്പിക്കുന്ന ട്രെയിൻ യാത്രയില്ല.സംസ്ഥാനത്തിന് പുറത്തു മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കേരള താരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായിരുന്നു യാത്രാബുദ്ധിമുട്ടുകൾ.റിസർവേഷൻ പോലുമില്ലാതെ ദിവസങ്ങളോളമുള്ള ട്രെയിൻ യാത്രകൾ താരങ്ങളുടെ പ്രകടനത്തെ പോലും ബാധിച്ചിരുന്നു.എന്നാൽ ഇത്തവണ അത് പഴങ്കഥയാവുന്ന കാഴ്ചയാണ് കാണാനായത്.

അസമിലെ ഗുവാഹതിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ  പങ്കെടുക്കുന്ന 286 താരങ്ങൾക്കും സംസ്ഥാന കായികവകുപ്പ് വിമാനത്തിലാണ് യാത്ര ഒരുക്കിയത്. വോളിബോൾ, അണ്ടർ 17 വനിതാ കബഡി ടീം അംഗങ്ങൾ വിമാനമാർഗം ഗുവാഹതിയിലെത്തി. ഇതാദ്യമായാണ് ദേശീയതലത്തിലുള്ള കായികമേളക്കുള്ള കേരളതാരങ്ങൾക്ക് വിമാനമാർഗം യാത്രയൊരുക്കുന്നത്.

കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലെത്തിയ ടീം അവിടെനിന്ന് ഇന്ന് രാവിലെയാണ് മറ്റൊരു വിമാനത്തിൽ ഗുവാഹതിയിലെത്തിയത്.താരങ്ങൾ വിമാനമാർഗം യാത്രതിരിച്ചതായി കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ഇ പി ജയരാജന്റെ ഫേസ്ബുക് കുറിപ്പ് .

https://www.facebook.com/epjayarajanonline/posts/1077901009220182

വിമാനമാർഗം കല്‍ക്കട്ടയില്‍ എത്തുന്ന താരങ്ങള്‍ അടുത്ത ഫ്ളൈറ്റിന് അസമിലെ ഗുവഹത്തിയിലേക്കു പോകും. പത്താം തീയതിയാണ് മത്സരങ്ങള്‍ ആരംഭിക്കുക. വിമാന യാത്രയുടെ ത്രില്ലിലാണ് കളിക്കാര്‍. സര്‍ക്കാരിനും കായികവകുപ്പിനും കുട്ടികള്‍ നന്ദി അറിയിച്ചതായും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/epjayarajanonline/videos/1417926611702299/