Fri. Apr 26th, 2024

ന്യൂഡല്‍ഹി
ജെ എന്‍ യു കാമ്പസിൽ വിദ്യർത്ഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പ്രധാനമന്ത്രിയുടെ വസതിക്ക് കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം ഒരു ക്യാമ്പസ്സിൽ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയുര്‍ത്താന്‍ പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാവുകയോ അല്ലെങ്കില്‍ അയാളൊരു കഴിവില്ലാത്തവനോ ആയിരിക്കുമെന്ന് യെച്ചൂരി ട്വിറ്ററിലൂടെ അഭിപ്രായപെട്ടു.

ജെ എൻ യൂ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇതിനു മുൻപും സർക്കാരിനെതിരെ വിമർശനവുമായി യെച്ചൂരി രംഗത്തെത്തിയിരുന്നു.ജെ.എന്‍.യുവില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള അധികാരത്തിലുള്ള ശക്തികളുടെ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും.ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ജെ എന്‍ യുവിലെ ചെറുത്തുനില്‍പ്പിനെ ഭയപ്പെടുന്നവരാണ്‌ അക്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു .

ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജനുവരി അഞ്ചിന് ഞായറാഴ്ച്ച രാത്രിയായിരുന്നു അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായി എത്തിയ സംഘമാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഒയ്‌ഷി ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകർക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.സർക്കാർ ഒത്താശയോടെ എ ബി വി പി ഗുണ്ടകളാണ് അക്രമത്തിനു പിന്നിലെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.അക്രമത്തിനെതിരെ ഇന്ത്യയിലെ നഗരങ്ങളിലും തെരുവുകളിലും ജനങ്ങൾ പ്രക്ഷോഭത്തിലാണെന്നും അവരുടെ മൻ കി ബാത്ത് ആണ് തെരുവുകളിൽ കാണാനാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.