Fri. Apr 19th, 2024
ജിദ്ദ:

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ പദവി അലങ്കരിക്കാന്‍ ഇനി മലയാളി വനിത. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍ ചുമതലയേല്‍ക്കും.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കൊമേഴ്സ്യല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ് ഹംന നിയമിതയായിരിക്കുന്നത്. നിലവിലെ കോണ്‍സല്‍ മോയിന്‍ അഖ്തര്‍ സ്ഥലം മാറിപ്പോകുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

2017 കേഡറിലെ ഐഎഫ്എസുകാരിയായ ഹംന നിലവില്‍ പാരീസില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയാണ്. സൗദിയുടെ പടിഞ്ഞാറന്‍ പ്രദേശത്തു ജോലിചെയ്യുന്ന മലയാളികള്‍ക്ക് പ്രതിക്ഷയേകുകയാണ് ഹംനയുടെ നിയമനം.

ഡല്‍ഹിയിലെ രാംജാസ് കോളജില്‍ പഠിച്ച ഹംന ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരിക്കെ, രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്. 28 ാം റാങ്കായിരുന്നു. ഐഎഫ്എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്ലിം വനിതയായ ഹംന മറിയം, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ കോണ്‍സല്‍ കൂടിയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ടിപി അഷ്റഫിന്‍റേയും, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിയോളജിസ്റ്റ് ഡോ. പിവി ജൗഹറയുടേയും മകളാണ് ഹംന. ഹൈദരാബാദിലെ മുന്‍ പൊലീസ് മേധാവി എകെ ഖാന്‍റെ മകനും തെലങ്കാന കേഡറിലെ ഐഎഎസുകാരനുമായ മുസമ്മില്‍ ഖാനാണ് ഹംനയുടെ ഭര്‍ത്താവ്.