Sat. Jul 27th, 2024
ന്യൂഡല്‍ഹി:

കായികലോകത്തു നിന്ന് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ..പി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ് എം.പി. മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.

ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം നിലപാടുകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ഗംഭീര്‍ സജീവമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിലും ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലും താരം പ്രതികരണം രേഖപ്പെടുത്തിയിരുന്നു. 2014 ല്‍ അമൃത്‌സറിൽ, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തില്‍ ഗംഭീര്‍ സജീവമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങ്ങിനോട് ജെയ്റ്റ്‌ലി പരാജയപ്പെട്ടിരുന്നു. ഈ വര്‍ഷം പത്മശ്രീ പുരസ്കാരവും ഗംഭീറിനെ തേടിയെത്തി. ന്യൂഡല്‍ഹി മണ്ഡലത്തില്‍പ്പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍.

എന്നാല്‍, സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്നത് സംബന്ധിച്ച് ഗൗതം ഗംഭീര്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല. ഇത്തവണ സിനിമ, കായിക രംഗത്തു നിന്നും കൂടുതല്‍ താരങ്ങളെ ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ മുതല്‍ ബി.ജെ.പിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തിരുന്ന ഗംഭീര്‍, ഇതാദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. കീര്‍ത്തി ആസാദ്, മുഹമ്മദ് അസറുദ്ദീന്‍, നവജ്യോത് സിങ് സിദ്ദു, മുഹമ്മദ് കൈഫ് എന്നിവരുടെ നിരയിലേക്ക് ഗംഭീര്‍ എത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

2014 ല്‍ ഡല്‍ഹിയിലെ ഏഴു ലോകസഭാമണ്ഡലങ്ങളിലും വിജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ നിയമസഭ തി രഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടി അധികാരത്തിലെത്തി. ഈ സാഹചര്യത്തില്‍ എ.എ.പിയും, കോണ്‍ഗ്രസും, ബി.ജെ.പിയും ഡല്‍ഹിക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മെയ് 12 നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. മെയ് 23 ന് വോട്ടെണ്ണും.

Leave a Reply

Your email address will not be published. Required fields are marked *