Thu. Apr 25th, 2024
ബെംഗളൂരു:

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ബെംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിൽ അന്വേഷണം ഇനിയും പൂർത്തിയാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ ഇതേ കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസിൽ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.

By Divya