അബൂദബി:
ചുഴലിക്കാറ്റ്, സുനാമി, മണൽക്കാറ്റ് എന്നിവ സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാവുന്ന സംവിധാനം യു എഇയും ഇന്ത്യയും സംയുക്തമായി വികസിപ്പിക്കാൻ ധാരണ. ഇതിനായി ഇരു രാജ്യങ്ങളും റഡാർ ശൃംഖലകൾ സംയോജിപ്പിക്കുകയും ഉപഗ്രഹ വിവരങ്ങൾ കൈമാറുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുക്കുന്ന ചുഴലിക്കാറ്റ് ഒമാൻ തീരത്ത് എത്തുമ്പോൾ വൻ നാശത്തിന് കാരണമാകാമെങ്കിലും യുഎഇക്കും സൗദി അറേബ്യക്കും ഇതിൻറെ സമ്മർദം കൂടുതലായിരിക്കാമെന്നും വിലയിരുത്തുന്നു.
യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയവും സംയുക്തമായി നടത്തിയ ഓൺലൈൻ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്. ഭൂകമ്പ വിവരങ്ങൾ പങ്കിടൽ, പൊടി പടലങ്ങളെയും കൊടുങ്കാറ്റുകളെയും കുറിച്ച് മുന്നറിയിപ്പ്, ശാസ്ത്രീയ കണ്ടുപിടിത്തം, ഗവേഷണം, പരിശീലനം എന്നിവയിൽ വിദഗ്ധരുടെയും പരിചയ സമ്പന്നരുടെയും കൈമാറ്റവും കരാറിൽ ഉൾപെടുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഡയറക്ടർ അബ്ദുല്ല അൽ മാൻഡൂസ് അറിയിച്ചു. യുഎഇയിലെയും ഇന്ത്യയിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ നടപടിയെ സ്വാഗതം ചെയ്തു.